കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് താമസിക്കുന്ന വിദേശികളെ നാടുകടത്താനുള്ള ചെലവ് വിസക്കച്ചവടക്കാരിൽനിന്ന് ഇൗടാക്കുമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ പറഞ്ഞു. പണം വാങ്ങി വിസ നൽകി വിദേശ തൊഴിലാളികളെ ചതിയിൽ പെടുത്തുന്ന വിസക്കച്ചവടക്കാരെ വെറുതെ വിടില്ല.
പിടിയിലാവുന്ന തൊഴിലാളികളെ താമസിപ്പിക്കാനും നാടുകടത്താന ുമുള്ള ചെലവ് വിസക്കച്ചവടം നടത്തുന്ന വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും ഇൗടാക്കും. തൊഴിലാളികളെ വഞ്ചിക്കുന്ന കമ്പനി അധികൃതർക്കെതിരെ ക്രിമിനൽ നിയമപ്രകാരം കേസെടുക്കും.
കുറ്റക്കാരെന്ന് കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. അനീതിക്കും കുറ്റകൃത്യത്തിനുമെതിരെ സ്വദേശികളും വിദേശികളും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി മറിയം അഖീൽ കൂട്ടിച്ചേർത്തു.
മനുഷ്യക്കടത്ത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റമാണെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിസക്കച്ചവടക്കാരുടെയും മനുഷ്യക്കടത്തുകാരുടെയും വിവരശേഖരണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.
വിസക്കച്ചവടക്കാരുടെ കെണിയിൽപെട്ട് പ്രയാസത്തിലായ തൊഴിലാളികളോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ യാത്രാചെലവ് വഹിച്ചാണ് താമസ നിയമലംഘനത്തിെൻറ പിഴ ഒഴിവാക്കി കൊടുത്ത് ഇത്തരം തൊഴിലാളികളെ പൊതുമാപ്പ് നൽകി നാട്ടിലയക്കുന്നത്. ഇവർക്ക് പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതിയും നൽകുന്നു.
അതേസമയം, ഇവരെ കുരുക്കിയ സ്പോൺസർമാർക്കെതിരെയാണ് നടപടി വരാൻ പോവുന്നത്. പൊതുമാപ്പിൽ തിരിച്ചുപോവുന്നവരുടെ സ്പോൺസർമാരുടെ പട്ടിക തയാറാക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചിട്ടുണ്ട്. വിസക്കച്ചവടക്കാരെ കണ്ടുപിടിക്കാനാണ് ഇത്. വിസക്കച്ചവടം ഇനി അനുവദിക്കില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.