കേരളത്തിൽ ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം നൽകുന്ന വിധിയെഴുത്താകും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളുമാണ് നാട്ടിൽ നടക്കുന്നത്. ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടും ജനം അംഗീകരിച്ചു. തുടർഭരണമുണ്ടാകുമെന്ന ഭയപ്പാടിൽ രാഷ്ട്രീയ വിരോധം വെച്ചുള്ള അടിസ്ഥാനരഹിത ആരോപണങ്ങൾ മാത്രമാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരത്തിൽ പറയാനുള്ളത്. ജനക്ഷേമ പദ്ധതികളെ തകർക്കാനും സംശയമുനയിൽ നിർത്താനും കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി ബി.ജെ.പി കേരളത്തോട് പ്രതികാരം തീർക്കുമ്പോൾ യു.ഡി.എഫ് അതിനു ചൂട്ടുപിടിക്കുന്നു.
കേരളത്തിെൻറ വികസന പദ്ധതികളെ അട്ടിമറിക്കുന്ന യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ ജനം വിധിയെഴുതും. വരുംകാല വികസനങ്ങൾക്ക് വേഗം കൂട്ടാനുതകുന്ന പദ്ധതികളായ ഗെയിൽ വാതക പൈപ്പ് ലൈനിനും ദേശീയപാത വികസനത്തിനും പരാതികളെല്ലാം പരിഹരിച്ച് സ്ഥലമേറ്റെടുത്തു നൽകാൻ കഴിഞ്ഞു. നേരത്തേ നിപ വൈറസ് വ്യാപനത്തിനെതിരെയും ഇപ്പോൾ കോവിഡിനെതിരെയും ആരോഗ്യ വകുപ്പ് എടുത്ത നടപടികൾ ആഗോള പ്രശംസ പിടിച്ചുപറ്റി.
പൊതുആരോഗ്യ സ്ഥാപനങ്ങളുടെ നിലവാരം വളരെയധികം മെച്ചപ്പെട്ടു. പൊതുവിദ്യാഭ്യാസരംഗത്തും അടിസ്ഥാനസൗകര്യ വികസനത്തിലും കേരളം ഈ കാലയളവിൽ ഒരുപാട് മുന്നോട്ടുപോയി. ലൈഫ് ഭവന പദ്ധതി വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. സാമൂഹികക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും അവ കുടിശ്ശിക വരുത്താതെ കൊടുത്തുതീർത്തതും ഇടതുപക്ഷത്തിെൻറ സാമൂഹിക പ്രതിബദ്ധത വിളിച്ചോതി.
ഈ സന്ദർഭത്തിൽതന്നെ, മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഉന്നതർ നേരിട്ട് നടത്തിയ വലിയ അഴിമതികളും മുസ്ലിം ലീഗ് എം.എൽ.എമാരടക്കമുള്ളവരുടെ പലതരം ക്രമക്കേടുകളും പുറത്തുവന്നു.നേതാക്കൾ അഴിമതിക്കേസിൽ അറസ്റ്റിലായത് അവരുടെ പ്രവർത്തകരെപോലും നിരാശയിലാക്കിയിട്ടുണ്ട്. 'അഴിമതിക്കെതിരെ ഒരു വോട്ട്'എന്ന മുദ്രാവാക്യംപോലും മാറ്റേണ്ടി വന്ന ജാള്യത്തിലാണ് അവർ.
കേരളത്തിൽ ഇന്ത്യൻ നാഷനൽ ലീഗ് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായതിനു ശേഷമുള്ള ആദ്യ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് എന്ന നിലയിൽ ഐ.എം.സി.സിയും ഇൗ തെരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. എല്ലാ ജില്ലകളിലും ഐ.എൻ.എൽ സ്ഥാനാർഥികൾ എൽ.ഡി.എഫിനൊപ്പം മത്സരരംഗത്തുണ്ട്. ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാനാർഥികളും വമ്പിച്ച വിജയം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.