കുവൈത്ത് സിറ്റി: ഗസ്സക്ക് കുവൈത്തിന്റെ മാനുഷിക സഹായം തുടരുന്നു. ഗസ്സക്ക് 40 ടൺ ഭക്ഷ്യസഹായവുമായി കുവൈത്തിന്റെ പതിനേഴാമത് ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇതോടെ, രണ്ടാമത്തെ എയർബ്രിഡ്ജിന്റെ ഭാഗമായി ഈജിപ്ത്, ജോർഡൻ എന്നിവ വഴി കുവൈത്ത് ഗസ്സയിലേക്ക് അയക്കുന്ന സഹായം 350 ടണ്ണിലെത്തി.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിപ്പിക്കുന്നത്.
സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്. ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.
ഗസ്സയിലേക്ക് ദുരിതാശ്വാസ വിമാനങ്ങൾ അയക്കുന്നത് തുടരുമെന്ന് കെ.ആർ.സി.എസ് സെക്രട്ടറി ജനറലും ഫ്ലൈറ്റ് എസ്കോർട്ടുമായ ഫഹദ് അൽ മദീൽ പറഞ്ഞു. കുവൈത്തിന്റെ മാനുഷിക മൂല്യങ്ങളുടെയും ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെയും ഭാഗമായാണ് ഇത്.നിലവിലെ ദുരിതങ്ങൾക്കിടയിൽ ഗസ്സയിലെ ജനങ്ങൾക്ക് സഹായ വിമാനങ്ങൾ ഒരു ജീവനാഡിയായി വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.