കുവൈത്ത് സിറ്റി: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ ദുരിതം നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. വ്യാഴാഴ്ച സബ്ഹാനിലെ ആഭ്യന്തരമന്ത്രാലയ ആസ്ഥാനത്തെ കൺട്രോൾ റൂം സന്ദർശിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് രാജ്യം ഇതുപോലുള്ള ശക്തമായ മഴക്ക് സാക്ഷിയാകുന്നത്. രാജ്യത്തിെൻറ പല ഭാഗങ്ങളിൽ മഴവെള്ളം പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവരെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ തയാറാക്കാൻ ബന്ധപ്പെട്ട സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിവിധ വിഭാഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.മഴ തുടരുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് റെഡ്ക്രസൻറ് അറിയിച്ചു. കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റെഡ്ക്രസൻറ് ജനറൽ ഡയറക്ടർ അബ്ദുറഹ്മാൻ അൽ ഔൻ ആണ് ഇക്കാര്യം അറിയിച്ചത്. ഈ ആവശ്യാർഥം സന്നദ്ധ പ്രവർത്തകരടങ്ങുന്ന പ്രത്യേക വിഭാഗത്തിന് രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു. 70 സന്നദ്ധ പ്രവർത്തകരടങ്ങുന്ന സംഘത്തിൽ ഡോക്ടർമാർക്കും എൻജിനീയർമാർക്കും പുറമെ, ദുരിതമേഖലയിൽ സഹായം ലഭ്യമാക്കുന്നതിൽ പരിചയസമ്പന്നരായ നിരവധി യുവാക്കളുമുണ്ട്. മഴവെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പുറമെ, സുരക്ഷാ സംബന്ധമായ ലഘുലേഖ വിതരണം, റോഡുകളിലെ ഗതാഗത കുരുക്കുകൾ പരിഹരിക്കുക തുടങ്ങിയവയും ഇവർ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.