കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തദിവസങ്ങളിൽ വീണ്ടും ശക്തമായ മഴക്കുള്ള സാധ്യത കൽപിച്ച പശ്ചാത്തലത്തിൽ അടിയന്തര സമിതിയുടെ യോഗം ചേർന്നു. പൊതുമരാമത്ത്-മുനിസിപ്പൽ കാര്യമന്ത്രി ഹുസാം അൽ റൂമിയും വാർത്തവിനിമയ, യുവജനകാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രിയും പങ്കെടുത്ത യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. കാലാവസ്ഥ പ്രവചനങ്ങൾപോലെ ശക്തമായ മഴ പെയ്യുകയാണെങ്കിൽ നാശനഷ്ടങ്ങൾ ഉണ്ടാവാത്ത തരത്തിൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതുൾപ്പെടെയുള്ള വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. മഴവെള്ളം റോഡുകളിൽ കെട്ടിനിൽക്കുന്ന സാഹചര്യം ആവർത്തിക്കാതിരിക്കാൻ എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കും.
മഴ ശക്തമായി പെയ്യുന്ന സന്ദർഭങ്ങളിൽ സ്വദേശികളും വിദേശികളും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് മന്ത്രി റൂമി പറഞ്ഞു. മഴയും കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളും റിപ്പോർട്ട് ചെയ്യുമ്പോൾ ആളുകളെ ആശങ്കയിലാക്കുന്ന തരത്തിലാകരുതെന്ന് വാർത്താ വിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി പറഞ്ഞു. കാര്യങ്ങളുടെ നിജസ്ഥിതി ശരിക്കും മനസ്സിലാക്കിയ ശേഷമായിരിക്കണം മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ. ഉൗഹാപോഹങ്ങളും കൃത്യതയില്ലാത്ത വാർത്തകളും നൽകുന്നത് കരുതിയിരിക്കണമെന്നും ജബ്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.