കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാവിലെ മുതൽ തിമിർത്തുപെയ്ത മഴയിൽ റൺവേയിൽ വെള്ളംകയറി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം തടസ്സപ്പെട്ടു. രാവിലെ 8.45ന് നിർത്തിവെച്ച വ്യോമഗതാഗതം ഉച്ചക്കുശേഷമാണ് പുനരാരംഭിച്ചത്. സർവിസ് പുനരാരംഭിക്കുന്നതായി 1.40ന് വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ ഹമൂദ് അസ്സബാഹിെൻറ അറിയിപ്പുണ്ടായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 3.40ന് ആദ്യവിമാനമായി എയർ ഇന്ത്യ എക്സ്പ്രസ് പറന്നിറങ്ങി.
അൽപസമയത്തിന് ശേഷം കുവൈത്തിൽനിന്നുള്ള വിമാനങ്ങളും സർവിസ് തുടങ്ങി. വിമാനത്താവളം അടച്ചിട്ടത് നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി. കുവൈത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ സൗദിയിലെ റിയാദ്, ദമ്മാം, ബഹ്റൈനിലെ മനാമ എന്നീ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. അടിയന്തര യാത്രപോവുന്നവരടക്കം പലരുടെയും യാത്ര ഏതാനും മണിക്കൂറിലേക്ക് അനിശ്ചിതത്വത്തിലായി.
വാക്വം ടാങ്കർ ഉപയോഗിച്ച് കഠിനപ്രയത്നത്തിലൂടെ വെള്ളം വറ്റിച്ചാണ് അധികൃതർ പരമാവധി വേഗത്തിൽ വിമാന സർവിസ് പുനരാരംഭിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയിൽ രാജ്യത്തിെൻറ പല പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കനത്തമഴ തുടരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി നൽകിയിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിെൻറ പ്രവചനം. മഴയിൽ ദുരിതം നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. വ്യാഴാഴ്ച സബ്ഹാനിലെ ആഭ്യന്തരമന്ത്രാലയ ആസ്ഥത്തെ കൺട്രോൾ റൂം സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.