വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ
കുവൈത്ത് സിറ്റി: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ രാജ്യം അപലപിച്ചു. ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും ലംഘിച്ചുള്ള ഇസ്രായേൽ സേനയുടെ എല്ലാ പ്രവൃത്തികളും കുവൈത്ത് അപലപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ജനങ്ങൾക്കും സ്വത്തുക്കൾക്കും പൂർണ സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന നിലപാട് കുവൈത്ത് ആവർത്തിച്ചു.
യു.എൻ പ്രമേയങ്ങൾ, സമാധാന പദ്ധതി, അറബ് സമാധാന സംരംഭം എന്നിവയുടെ അടിസ്ഥാനത്തിൽ സംഘർഷത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ അറിയിച്ചു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും അപലപിച്ചു.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ആസൂത്രിതമായ ആക്രമണം തുടരുകയാണെന്ന് കൈറോയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ 159ാമത് സെഷനിൽ മന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി അറിയിച്ച ശൈഖ് സലീം, ഇസ്രായേൽ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് തടസ്സമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.