കുവൈത്ത് സിറ്റി: അടുത്ത ആഴ്ചയും രാജ്യത്ത് കനത്ത ചൂട് തുടരും. പകലും രാത്രിയും ഉയർന്ന താപനില ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനത്തോടൊപ്പം ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുപിണ്ഡം നേരിയതോ മിതമായതോ ആയ വേഗത്തിൽ വീശുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദിറാർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ച തീരപ്രദേശങ്ങളിൽ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പരമാവധി താപനില 44 മുതൽ 46 വരെ ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. തിരമാലകൾ ഒന്നു മുതൽ മൂന്നു വരെഅടി ഉയരും. വെള്ളിയാഴ്ച രാത്രിയിൽ കാലാവസ്ഥ താരതമ്യേന ചൂടുള്ളതായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ എട്ടു മുതൽ 30 വരെ കിലോമീറ്ററാകും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 29 മുതൽ 31 വരെ ഡിഗ്രി സെൽഷ്യസാണ്.
ശനിയാഴ്ചയും കാലാവസ്ഥ ഉയർന്ന ചൂടുള്ളതായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 28 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം.
പരമാവധി താപനില 45 മുതൽ 47 വരെ ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ശനിയാഴ്ച രാത്രി ചൂടേറിയതോകും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 29 മുതൽ 31 വരെ ഡിഗ്രി സെൽഷ്യസ്.
അതേസമയം, ഈ മാസം അവസാനത്തോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. നിലവിൽ രാജ്യം ‘കുലൈബിൻ’ സീസണിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതിന് മുമ്പുള്ള കഠിനമായ ചൂടിന്റെ അവസാന ഘട്ടമായാണ് ഇതിനെ കണക്കാക്കുന്നത്. ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം ഉയരുന്നത് തണുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.
ഈ മാസം അവസാനത്തോടെ കാലാവസ്ഥ കൂടുതൽ മിതമാകും. സെപ്റ്റംബറിൽ താപനില കുറഞ്ഞുതുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും.
നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.