കുവൈത്ത് സിറ്റി: രാജ്യത്ത് ഇനി ചുട്ടുപൊള്ളുന്ന ദിവസങ്ങൾ. നിലവിലുള്ള ത്വൈബ സീസൺ ജൂലൈ മൂന്നിന് അവസാനിക്കും. ഇതോടെ 'ഒന്നാം ജെമിനി' സീസണിന് തുടക്കമാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായി കണക്കാക്കപ്പെടുന്നതാണ് 'ഫസ്റ്റ് ജെമിനി'സീസൺ. ഇത് ജൂലൈ 15 വരെ നീണ്ടുനിൽക്കും. ഈ സമയത്താണ് സൂര്യൻ ഭൂമധ്യരേഖയിലേക്ക് തെക്കോട്ട് നീങ്ങാൻ തുടങ്ങുന്നത്.
ഇത് ഇതിനകം തന്നെ ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂടിനെ വർധിപ്പിക്കുന്നു. ഉയർന്ന താപനില കൂടാതെ, കഠിനമായ വരൾച്ചയും ചൂടേറിയ കാറ്റും ഈ സീസണിന്റെ പ്രത്യേകതയാണ്. സൗര, ചാന്ദ്ര കലണ്ടറുകളിൽ ഈ കാലയളവിനെ ‘അൽ ഹഖ’ എന്നും വിളിക്കുന്നു. പിറകെ രണ്ടാം ജെമിനി സീസണിന് തുടക്കമാകും. 13 ദിവസം നീളുന്നതാകും ഇതും. ജെമിനി രണ്ടാം സീസണിൽ പകലിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. കൊടുംചൂടും സീസണിന്റെ അവസാനത്തിൽ ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ‘ബഹൂറ വേനൽ’ എന്നാണ് ജെമിനി രണ്ടാം സീസണ് അറിയപ്പെടുന്നത്.
ഈ സീസണിൽ രാത്രിയിൽപോലും ശക്തമായ കാറ്റും, ഈർപ്പവും താപനിലയില്‍ വർധനയുണ്ടാകും. പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോഡ് തലത്തിലേക്ക് എത്തും. തുടർന്ന് മിർസാം സീസണ് തുടക്കമാകും. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.