മനാമ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈനിലെ ഇൻഷുറൻസ് കമ്പനികൾ ആദ്യമായി 'വാർ റിസ്ക്' ഇൻഷുറൻസ് പരിരക്ഷകൾ അവതരിപ്പിച്ചു. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂലമോ അവ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ മൂലമോ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഈ ഇൻഷുറൻസ് വഴി പരിരക്ഷ ലഭിക്കും.
വലിയ കെട്ടിടങ്ങൾ, തന്ത്രപ്രധാനമായ വ്യവസായങ്ങൾ, വലിയ നിർമ്മാണ പദ്ധതികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് പുറമെ വീടുകൾക്കും അപ്പാർട്ട്‌മെന്‍റുകൾക്കും ഈ സുരക്ഷാ കവറേജ് ലഭ്യമാണ്. യുദ്ധം, അട്ടിമറി, ഭീകരാക്രമണം, ആഭ്യന്തര കലാപം തുടങ്ങിയവ മൂലം സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാം. കെട്ടിടത്തിന്‍റെ ഘടനയ്ക്ക് പുറമെ ഉള്ളിലെ അലങ്കാരങ്ങൾക്കും വീട്ടുപകരണങ്ങൾക്കും പരിരക്ഷ ലഭിക്കുന്ന സ്പെഷ്യലൈസ്ഡ് പാക്കേജുകളും ലഭ്യമാണ്. സ്വരക്ഷാർഥം മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെ എടുക്കുന്നത് അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സോളിഡാരിറ്റി ബഹ്‌റൈൻ പോലുള്ള കമ്പനികളും മെഡിക്കൽ ഇൻഷുറൻസിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് കൗൺസിലിംഗ് സേവനങ്ങളും ഇതിൽ ഉൾപ്പെടും. കൂടാതെ, ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടറെ കാണാൻ സാധിക്കുന്ന ടെലി-കൺസൾട്ടേഷൻ സൗകര്യവും മരുന്ന് ഹോം ഡെലിവറി ചെയ്യുന്നതിനുള്ള സംവിധാനവും മെഡിക്കൽ പോളിസികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുദ്ധസാഹചര്യത്തിൽ വീട് പൂട്ടി ദീർഘകാലം മാറിനിൽക്കുകയാണെങ്കിൽ, സാധാരണ പ്രോപ്പർട്ടി ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് (സാധാരണ 30-60 ദിവസം) നാശനഷ്ടങ്ങൾ പരിരക്ഷിക്കില്ല. അതിനാൽ ഇൻഷുറൻസ് കമ്പനിയെ അറിയിച്ച് 'വേക്കൻസി പെർമിറ്റ്' വാങ്ങേണ്ടതുണ്ടെന്ന് ഇൻഷുറൻസ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.