മനാമ: ബഹ്റൈൻ പൗരന്മാർക്കുള്ള തൊഴിലില്ലായ്മ വേതനം വർധിപ്പിക്കാനുള്ള നിർദേശം പാർലമെന്റ് ചർച്ചക്കിടും. യൂനിവേഴ്സിറ്റി ബിരുദധാരികൾക്കുള്ള പ്രതിമാസ അലവൻസ് 200 ദീനാറിൽ നിന്ന് 300 ദീനാറായും ബിരുദമില്ലാത്തവർക്ക് 150 ദീനാറിൽ നിന്ന് 250 ദീനാറായും ഉയർത്താനാണ് നിർദേശം.
പണപ്പെരുപ്പം പരിഹരിക്കുന്നതിനും, സാമ്പത്തിക ബുദ്ധിമുട്ടുകളെ വിലയിരുത്തിയും കൂടാതെ, ഭരണഘടനയുടെ ആർട്ടിക്ൾ അഞ്ച് (സി) ഉറപ്പുനൽകുന്ന സാമൂഹിക പിന്തുണക്കുള്ള അവകാശവും സൂചിപ്പിച്ചാണ് എം.പിമാർ നിർദേശം മുന്നോട്ടു വെക്കുന്നത്. എന്നാൽ 2006ലെ തൊഴിലില്ലായ്മക്കെതിരായ ഇൻഷുറൻസ് നിയമത്തിലെ ഭേദഗതികളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ഭേദഗതി ചെയ്യുന്നതിലൂടെയല്ല, സാമ്പത്തിക അവലോകനങ്ങളെ അടിസ്ഥാനമാക്കിയുള്ള എക്സിക്യൂട്ടിവ് ഉത്തരവുകളിലൂടെ അത്തരം മാറ്റങ്ങൾ വരുത്താമെന്ന് സർക്കാർ വാദിച്ചു.
2024 ജൂൺ വരെ 502 മില്യൺ ദീനാർ ആസ്തിയുള്ള തൊഴിലില്ലായ്മ ഫണ്ടിനെ ഈ വർധനവ് ബുദ്ധിമുട്ടിച്ചേക്കാമെന്ന് ആക്ടിങ് തൊഴിൽ മന്ത്രി യൂസുഫ് ഖലഫ് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ വിലയിരുത്തിയും കാലഹരണപ്പെട്ട പിന്തുണ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും സേവന സമിതി ചെയർ വുമൺ എം.പി ജലീല അൽ സഈദ് നിർദേശത്തെ അനുകൂലിച്ചട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് യോഗത്തിൽ വിഷയം ചർച്ചക്കും വോട്ടുനുമിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.