മനാമ: പാർക്കിങ് ഫീസ് നൽകുന്നത് ഒഴിവാക്കാൻ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ജനവാസ കേന്ദ്രങ്ങളിലും നടപ്പാതകളിലും നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നവർക്കെതിരെ മനാമ മുനിസിപ്പാലിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും ചേർന്ന് സംയുക്ത പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. പൊതുറോഡുകളുടെ കൈയേറ്റവുമായി ബന്ധപ്പെട്ട നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നടപ്പാതകൾ കൈയേറി വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി അധികൃതർ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം നടപ്പാതകളിലോ മറ്റ് അനധികൃത സ്ഥലങ്ങളിലോ പാർക്ക് ചെയ്യുന്ന ട്രക്കുകൾ, ട്രെയിലറുകൾ, പൊതുഗതാഗത വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർ 20 മുതൽ 100 ദിനാർ വരെ പിഴയൊടുക്കേണ്ടി വരും.
ഒരു വർഷത്തിനുള്ളിൽ വീണ്ടും നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴത്തുക ഇരട്ടിയാകും. ട്രക്കുകൾക്കായി പ്രത്യേകം പാർക്കിംഗ് ഇടങ്ങൾ ലഭ്യമാണെങ്കിലും, പാർക്കിംഗ് ഫീസ് നൽകുന്നത് ഒഴിവാക്കാനാണ് ചില ഡ്രൈവർമാർ നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയെയും റോഡ് അടിസ്ഥാന സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
ജനവാസ മേഖലകളിൽ ഭാരമേറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ ഇതിനുമുമ്പും നിരവധി നടപടികൾ ഉണ്ടായിട്ടുണ്ട്. വീടുകൾക്ക് സമീപം ഗ്യാസ് സിലിണ്ടർ ലോറികൾ പാർക്ക് ചെയ്യുന്നതിനുള്ള നിരോധനവും ഇതിൽ ഉൾപ്പെടുന്നു. വലിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും സുരക്ഷാ ഭീഷണികളും റോഡ് തകർച്ചയും ചൂണ്ടിക്കാട്ടി എം.പിമാരും കൗൺസിലർമാരും കർശന നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ നഗരത്തിൽ തുടർച്ചയായ നിരീക്ഷണം ഉണ്ടാകുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.