മനാമ: ബഹ്‌റൈനിൽ വീടുകളുടെ ഗേറ്റുകളിലും കാറുകളുടെ ചില്ലുകളിലും മറ്റും വ്യാപകമായി പതിക്കുന്ന വ്യാജ മെയിന്റനൻസ് പരസ്യങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വടക്കൻ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. വ്യാജ നമ്പറുകളുടെയും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുടെയും പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ അടിയന്തര പരിശോധന നടത്തണമെന്ന് നാല് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഹമദ് ടൗൺ കൗൺസിലർ അബ്ദുല്ല അൽ ഖുബൈസിയുടെ നേതൃത്വത്തിലാണ് ഈ കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. വീടുകളുടെ വാതിലുകളിലും കാറുകളുടെ വിൻഡ്ഷീൽഡുകളിലും ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷനുകളിലും നോട്ടീസുകളും സ്റ്റിക്കറുകളും തോന്നിയപടി ഒട്ടിക്കുന്നത് ജനവാസ മേഖലകളുടെ ഭംഗികെടുത്തുന്നതിനൊപ്പം വലിയ സുരക്ഷാ ഭീഷണികളും തട്ടിപ്പ് സാധ്യതകളും ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എയർകണ്ടീഷണർ, ജനറൽ മെയിന്റനൻസ് എന്നീ സേവനങ്ങൾ വാഗ്ദാനം ചെയ്ത് വ്യാപകമായി നോട്ടീസ് വിതരണം ചെയ്യുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രാലയവും വ്യവസായ, വാണിജ്യ മന്ത്രാലയവും സംയുക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങളിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകളിൽ പലതും വ്യാജമാണെന്നും രജിസ്ട്രേഷൻ ഇല്ലാത്ത അനധികൃത സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെയും സ്വകാര്യ സ്വത്തുക്കളിലെയും ഇത്തരം സ്റ്റിക്കറുകൾ ഉടൻ നീക്കം ചെയ്യണമെന്നും, പരസ്യങ്ങളിൽ കാണുന്ന അപരിചിതമായ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ ഈ പ്രശ്നം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.