മനാമ: ബഹ്‌റൈനിലെ കടൽ ജലശുദ്ധീകരണ പ്ലാന്‍റിന് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഗ്രോസറി കടകളിലും കുടിവെള്ളം വാങ്ങാൻ ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെടുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ കുപ്പി വെള്ളവും വലിയ വാട്ടർ ക്യാനുകളും വൻതോതിൽ ശേഖരിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാൽ, രാജ്യത്തെ ജലവിതരണ ശൃംഖല സുരക്ഷിതമാണെന്നും പ്ലാന്‍റിനേറ്റ നേരിയ കേടുപാടുകൾ ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) വ്യക്തമാക്കി. ജലലഭ്യതയിൽ കുറവുണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
പല സൂപ്പർമാർക്കറ്റുകളിലും കുടിവെള്ള സ്റ്റോക്കുകൾ അതിവേഗം തീരുകയാണ്. ഒരാൾ തന്നെ 200 മുതൽ 500 വരെ ക്യാനുകൾക്കായി ഓർഡർ നൽകുന്ന സാഹചര്യമുണ്ടെന്ന് പ്രാദേശിക വിതരണക്കാർ പറയുന്നു.
നിലവിൽ ജലക്ഷാമം നേരിടുന്നതുകൊണ്ടല്ല, മറിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ഭയം മൂലമാണ് ആളുകൾ സാധനങ്ങൾ വാരിക്കൂട്ടുന്നത്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംയമനം പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ ശുദ്ധജല ഉൽപ്പാദനവും വിതരണവും സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും കൃത്രിമമായ ക്ഷാമം സൃഷ്ടിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.