പ്രതീകാത്മക ചിത്രം
മനാമ: മുസ്‌ലിം സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ ലോകത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. മാസ്റ്റർകാർഡ്-ക്രസന്റ് റേറ്റിങ് പുറത്തിറക്കിയ 2026ലെ ഗ്ലോബൽ മുസ്‌ലിം ട്രാവൽ ഇൻഡക്സിൽ 100ൽ 74 പോയിന്റുകൾ നേടിയാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം 12-ാം സ്ഥാനത്തായിരുന്ന രാജ്യമാണ് ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് ഉയർന്നത്.
കുവൈത്തുമായി ഏഴാം സ്ഥാനം പങ്കിട്ട ബഹ്‌റൈൻ, മുസ്‌ലിം സന്ദർശകർക്ക് നൽകുന്ന സൗകര്യങ്ങൾ അടങ്ങിയ എൻവയോൺമെന്റ് (പരിസ്ഥിതി) വിഭാഗത്തിലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് (80 പോയിന്റ്). ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ ഈ ആഗോള പട്ടികയിലെ ആദ്യ പത്തിടങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. സൗദി അറേബ്യ ലോകത്ത് രണ്ടാം സ്ഥാനവും (79 പോയിന്റ്), ഖത്തർ അഞ്ചാം സ്ഥാനവും (76 പോയിന്റ്), യു.എ.ഇ ആറാം സ്ഥാനവും (75 പോയിന്റ്) സ്വന്തമാക്കി. ഒമാൻ പത്താം സ്ഥാനത്താണ് (73 പോയിന്റ്). ആക്‌സസ്, കമ്മ്യൂണിക്കേഷൻസ്, എൻവയോൺമെന്റ്, സർവീസസ് എന്നീ നാല് വിഭാഗങ്ങളിലായി 150 ഇടങ്ങളെയാണ് ഇൻഡക്സ് വിലയിരുത്തിയത്.
മികച്ച വിമാന സർവീസുകൾ, ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഹ്രസ്വ യാത്രാ സമയം, ഹലാൽ ഭക്ഷണ ലഭ്യത, പ്രാർഥന മുറികൾ, മികച്ച ടൂറിസം സേവനങ്ങൾ എന്നിവയാണ് ഗൾഫ് മേഖലയുടെ മുന്നേറ്റത്തിന് കാരണം. യാത്രകൾ പ്ലാൻ ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. ടൂറിസം വിപണിയിലെ ഈ വളർച്ച ബഹ്‌റൈന്റെ സന്ദർശക സൗകര്യങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ തിളക്കം നൽകുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.