മനാമ: മലയാള നാടക രചനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ പ്രതിഭ ഏർപ്പെടുത്തിയിട്ടുള്ള അന്തർദേശീയ നാടക അവാർഡിന്റെ 2025-ലെ ജേതാവിനെ ജൂൺ 20ന് പ്രഖ്യാപിക്കും. പ്രവാസ ലോകത്ത് പുതുമയാർന്ന നാടക അവതരണങ്ങളിലൂടെ ശ്രദ്ധേയമായ ബഹ്റൈൻ പ്രതിഭയാണ് നാടക രചനയ്ക്ക് മാത്രമായി ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തയ്യായിരം രൂപയും വെങ്കലത്തിൽ തീർത്ത പ്രത്യേക ഫലകവുമടങ്ങുന്നതാണ് അവാർഡ്. ലോകമെമ്പാടുമുള്ള മലയാള നാടകകൃത്തുക്കളെ പ്രോത്സാഹിപ്പിക്കുകയും മികച്ച നാടകങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പുരസ്കാരത്തിന്റെ ലക്ഷ്യം.
‘ഭഗവാന്റെ പള്ളി നായാട്ട്’ എന്ന കൃതിയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭയുടെ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്ന് ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന കൃതിയിലൂടെ സതീഷ് കെ. സതീഷും ‘റിയലി സോറി, ഇത് ഒരു ഷേക്സ്പിയർ നാടകം അല്ല’ എന്ന കൃതിയിലൂടെ ഡോ. ചന്ദ്രദാസും ജേതാക്കളായി. 2025-ലെ അവാർഡിനായി സംഘടിപ്പിച്ച നാടക രചന മത്സരത്തിലേക്ക് ആകെ 27 കൃതികളാണ് ലഭിച്ചത്. 2024 ജനുവരി 1-ന് ശേഷം പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മൗലിക രചനകളെയാണ് പരിഗണിച്ചത്.
കവിയും ചിന്തകനും സാഹിത്യ അക്കാദമി മുൻ ചെയർമാനുമായ കെ. സച്ചിദാനന്ദൻ ചെയർമാനായിരുന്ന ജൂറിയാണ് ആദ്യ വർഷങ്ങളിലെ ജേതാക്കളെ തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ അനാരോഗ്യത്തെ തുടർന്ന് 2025-ലെ ജൂറി ചെയർമാനായി പ്രശസ്ത നാടകപ്രവർത്തകനും ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരിയെ അവാർഡ് നിർണയ സമിതി ചുമതലപ്പെടുത്തി. അന്തരിച്ച നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ സ്മരണയ്ക്കായി വെങ്കലത്തിൽ തീർത്ത പ്രത്യേക ഫലകത്തിന്റെ രൂപകൽപ്പന നിർവഹിച്ചതും ഡോ. സാംകുട്ടി പട്ടംകരിയാണ്. കണ്ണൂരിലെ പ്രശസ്ത ശിൽപി പ്രവീൺ രുഗ്മയാണ് ഫലകം നിർമ്മിച്ചിരിക്കുന്നത്.
2025-ലെ ബഹ്റൈൻ പ്രതിഭ നാടക രചന അവാർഡ് ജേതാവിനെ ജൂൺ 20-ന് സൽമാനിയയിലെ പ്രതിഭ സെന്ററിൽ പത്രപ്രവർത്തകരുടെയും ക്ഷണിതാക്കളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് മഹേഷ് കെ.വിയും ജനറൽ സെക്രട്ടറി വി.കെ. സുലേഷും പത്രക്കുറിപ്പിലൂടെ അറിയിച്ചു. അതോടൊപ്പം, 2025ലെ നാടക പുരസ്കാരത്തിനായി കൃതികൾ അയച്ചുതന്ന് സഹകരിച്ച സ്ഥിരപ്രതിഷ്ഠരും നവാഗതരുമായ മുഴുവൻ നാടകകൃത്തുക്കളെയും അവർ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.