മനാമ: ‘മറാഈ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കന്നുകാലി, പക്ഷി പ്രദര്‍ശന ഉല്‍പന്ന മേളക്ക് ഇന്ന് തുടക്കമാവും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ എന്‍ഡുറന്‍സ് വില്ലേജില്‍ ആരംഭിക്കുന്ന നാലാമത് കന്നുകാലി-പക്ഷി പ്രദശനം പൊതുജനങ്ങള്‍ക്കായി നാളെ മുതലാണ് തുറന്നു കൊടുക്കുക. മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ധാരാളം സന്ദര്‍ശകര്‍ എത്തിയിരുന്നതായി സംഘാടകര്‍ വ്യക്തമാക്കി. രാജ്യത്തെ കന്നുകാലി സമ്പത്ത് നിലനിര്‍ത്തുന്നതിനും കാലി വളര്‍ത്തലിലേക്ക് ജനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും അതുവഴി ഭക്ഷ്യസുരക്ഷ നേടുന്നതിനുമാണ് ഇത് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരസൂത്രണ കാര്യ മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് വ്യക്തമാക്കി. ആടുമാടുകള്‍, ഒട്ടകങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും പാലും പാലുല്‍പന്നങ്ങളുടെ വിപണനവും നടക്കും. 90 ലധികം സ്ഥാപനങ്ങള്‍ കന്നുകാലി പ്രദര്‍ശനത്തിലും 1000 ത്തോളം പേര്‍ പക്ഷി പ്രദര്‍ശനത്തിലും അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.