മനാമ: ബഹ്റൈനിലെ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്ന രണ്ട് ഏഷ്യൻ സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. 42ഉം 44ഉം വയസ്സുള്ള രണ്ട് പേരാണ് പിടിയിലായത്. കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും ലോഹസാമഗ്രികളുമാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്.
ഏകദേശം 6,000 ദീനാർ വിലമതിക്കുന്ന വസ്തുക്കളാണ് ഇവർ കവർന്നത്. പ്രതികളെ പിടികൂടുന്ന സമയത്ത് ഇവരുടെ പക്കൽ നിന്നും നിശ്ചിത അളവ് മയക്കുമരുന്നും പോലീസ് കണ്ടെടുത്തു. നിരവധി മോഷണ പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് വിഭാഗം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
ശാസ്ത്രീയമായ തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും ലഹരിമരുന്നും സഹിതം ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.