അൽ-ഇഹ്സാൻ പാരൻറ്സ് ഓറിയന്റേഷൻ പ്രോഗ്രാമായ ‘ഇഹ്സാൻ എംപവർ’ പരിപാടിയിൽനിന്ന്
മനാമ: വളർന്നുവരുന്ന കുരുന്നുകൾക്ക് ധാർമികവും ഭൗതികവുമായ വിജയത്തിന് നിദാനമാകുംവിധം ആശയസമ്പുഷ്ടമായ സംസാരങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ജനശ്രദ്ധ നേടി അൽ-ഇഹ്സാൻ പാരൻറ്സ് ഓറിയന്റേഷൻ പ്രോഗാമായ ‘ഇഹ്സാൻ എംപവർ’. കുട്ടികൾക്ക് സുരക്ഷിതത്വവും തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും സമ്മാനമായി നൽകിയാൽ അവരുടെ രഹസ്യങ്ങൾ പോലും പകരമായവർ നൽകുമെന്ന് അധ്യക്ഷപ്രസംഗത്തിൽ സാദിഖ് ബിൻ യഹ്യ ഉണർത്തി.
മക്കളെ വളർത്തുമ്പോൾ അവരുടെ ശാരീരിക, മാനസിക വളർച്ച പരിഗണിച്ചുവേണം ഇടപെടേണ്ടതെന്നും വിവേകപൂർണമായ ചിന്തകൾക്ക് പകരം അവരുടെ വൈകാരികതലങ്ങളാണ് അവരെ നിയന്ത്രിക്കുന്നതെന്നുമുള്ള തിരിച്ചറിവിലൂടെയായിരിക്കണം ഓരോ രക്ഷിതാവും മക്കളെ വളർത്തേണ്ടതെന്നും ‘പാരന്റിങ്; എ മ്യൂച്വൽ ജേർണി ഓഫ് ഗ്രോത്ത്' എന്ന വിഷയത്തിൽ സംസാരിക്കവേ സജ്ജാദ് ബിൻ അബ്ദുറസാഖ് സൂചിപ്പിച്ചു.
ഭൗതികപഠനത്തെക്കാൾ ശ്രേഷ്ഠവും വിശ്വാസികൾ ഏറെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയവുമാണ് മദ്റസപഠനമെന്നും ധാർമികജീവിതത്തിന് മുതൽക്കൂട്ടാകുന്ന മദ്റസ പഠനത്തിന് അതിന്റേതായ പ്രാധാന്യം നൽകണമെന്നും സ്വാലിഹ് അൽഹികമി 'എജുക്കേഷൻ; വിർച്യൂസ് ആൻഡ് മോറൽസ്' എന്ന വിഷയത്തിൽ സംസാരിക്കവേ രക്ഷിതാക്കളെ ഉദ്ബോധിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും വിജയകരമായി.
സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷമീർ ബിൻ ബാവ സ്വാഗതവും നൂഹ് നഫ്സീർ ഖുർആൻ പാരായണവും വസീം അഹ്മദ് അൽഹികമി ആശംസ ഭാഷണവും കോയ ബേപ്പൂർ നന്ദി പ്രകാശനവും നിർവഹിച്ചു.
പരിപാടികൾക്ക് സക്കീർ ഹുസൈൻ നെല്ലങ്കര, മുഹമ്മദ് ഷബീർ ഉമ്മുൽ ഹസം, അബ്ദുൽ ലത്തീഫ് സി.എം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.