മനാമ: 12ാമത് ജി.സി.സി ജല സമ്മേളനത്തിന് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വാട്ടര്‍ സയന്‍സ് ആൻറ് ടെക്‌നോളജി സൊസൈറ്റി ആണ് സമ്മേളനം സംഘടിപ്പിച്ചത്. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം നാളെ സമാപിക്കും. ജി.സി.സി, അറബ് രാഷ്ട്രങ്ങള്‍ തങ്ങളുടെ ജല സമ്പത്ത് സംരക്ഷിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ബഹ്‌റൈന്‍ സ്വീകരിക്കുന്ന നയങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഇത് നാലാം തവണയാണ് ജി.സി.സി ജല സമ്മേളനം ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ പരിപാടി നടത്താന്‍ സാധിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഗവേഷകര്‍, നയതന്ത്ര പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
ജല സംരക്ഷണവുമായി ബന്ധപ്പെട്ട 70 ഓളം പ്രബന്ധങ്ങളാണ് ഇതില്‍ അവതരിപ്പിക്കുകയെന്ന് വാട്ടര്‍ സയന്‍സ് ആൻറ് ടെക്‌നോളജി സൊസൈറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍മഹ്മൂദ് വ്യക്തമാക്കി.
വെള്ളവും ഊര്‍ജവുമായി അഭേദ്യമായ ബന്ധമുണ്ടെന്നും പരമ്പരാഗത ജല^ഊർജ സ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് ഭാവി സുരക്ഷിതാക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.