മനാമ: നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരിയായ യുവതിക്ക് ബഹ്‌റൈനിയായ പിതാവിെൻറ പിതൃത്വം അംഗീകരിച്ച് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം സുന്നീ ശരീഅത്ത് കോടതിയിലാണ് നാടകീയ രംഗത്തിന് സാക്ഷ്യം വഹിച്ചത്. ബഹ്‌റൈനിയായ പിതാവിെൻറ പിതൃത്വം അംഗീകരിച്ചതിെൻറ സന്തോഷക്കണ്ണീരിന് കോടതി മുറി സാക്ഷിയായി. റിഫയില്‍ താമസിക്കുന്ന ബഹ്‌റൈനി പൗരന്‍ വിവാഹം കഴിച്ച ഇന്ത്യക്കാരിയിലാണ് യുവതി ജനിച്ചത്. 11 ാം വയസ്സില്‍ മാതാവിനോടൊപ്പം ഇന്ത്യയിലേക്ക് പോയ യുവതി വർഷങ്ങൾക്കുശേഷം ബഹ്‌റൈനിലെത്തി തനിക്ക് ബഹ്‌റൈനി പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയപ്പോൾ നാഷണാലിറ്റി -പാസ്‌പോര്‍ട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്‌സിനോട് യുവതിക്ക് ബഹ്‌റൈനി പാസ്‌പോര്‍ട്ട് നല്‍കാനും സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷനോട് സി.പി.ആര്‍ നല്‍കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ 36 വര്‍ഷമായി തെൻറ പിതാവിനോടൊപ്പം ചേരാനുള്ള ആഗ്രഹവുമായി നടക്കുകയായിരുന്നു യുവതി. തെൻറ വിവാഹ ശേഷമാണ് അവർ ബഹ്‌റൈനിലെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നു. എന്നാൽ തെൻറ സഹോദരങ്ങൾക്കും പിതാവിനോടുമൊപ്പം ചേരുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പിതാവ് അത് നിരസിക്കുകയായിരുന്നുവത്രെ. ആറ് കുട്ടികളില്‍ ഇളയവളായിരുന്നു ഇവര്‍.
1982ല്‍ പിതാവ് മൊഴി ചൊല്ലിയതിനെത്തുടർന്ന് മാതാവ് ഇളയ കുട്ടിയുമായി ഇന്ത്യയിലേക്ക് തിരിച്ചു. മുതിര്‍ന്ന അഞ്ച് കുട്ടികളെ ഭര്‍ത്താവ് സംരക്ഷിച്ചുകൊള്ളാമെന്നായിരുന്നു കരാര്‍.
ബഹ്‌റൈനിലും ഇന്ത്യയിലും പൗരത്വമില്ലാതെ പ്രയാസപ്പെട്ട ഇവര്‍ക്ക് പഠന സൗകര്യമടക്കമുള്ളവ നിഷേധിക്കപ്പെട്ടിരുന്നു. എങ്ങിനെയെങ്കിലും ബഹ്‌റൈനില്‍ തെൻറ സഹോദരങ്ങളോടൊപ്പം ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരന്തരം ഫോണ്‍ ചെയ്യാറുണ്ടായിരുന്നെങ്കിലൂം പിതാവ് നിരസിച്ചതിനെത്തുടര്‍ന്ന് ഇത് സ്വപ്‌നമായി അവശേഷിക്കുകായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷക സൈനബ് സബ്ത് പറഞ്ഞു. ഇവരുടെ വിവാഹ ശേഷം ഇന്ത്യന്‍ പൗരത്വം ലഭിക്കുകയും അതിനെത്തുടര്‍ന്ന് ബഹ്‌റൈനിലെത്തി പിതാവിനെയും കൂടപ്പിറപ്പുകളെയും കാണാനുള്ള ആഗ്രഹം പൂവണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. തെൻറ പിതാവിെൻറ വീട്ടില്‍ ജോലി ചെയ്തിരുന്ന വേലക്കാരിയെ ഒരു റെസ്‌റ്റോറൻറില്‍ വെച്ച് കണ്ടുമുട്ടുകയും അവരില്‍ നിന്ന് തെൻറ ജനന സര്‍ട്ടിഫിക്കറ്റിെൻറ കോപ്പിയും ഇന്ത്യയിലേക്ക് പോയതിെൻറ പഴയ പാസ്‌പോര്‍ട്ട് കോപ്പിയും ലഭിച്ചതിനെത്തുടര്‍ന്നാണ് നിയമപോരാട്ടം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.