ബഹ്റൈനിലെ എം.പിമാര്‍ക്ക് പെരുമാറ്റചട്ടം വരുന്നു

മനാമ: ബഹ്റൈനിലെ എം.പിമാര്‍ക്ക് പെരുമാറ്റചട്ടം വന്നേക്കും. പാര്‍ലമെന്‍റിനകത്തും പുറത്തും എം.പിമാരുടെ ഇടപെടല്‍ എങ്ങനെയാകണമെന്ന കാര്യം പ്രതിപാതിക്കുന്നതാകും പെരുമാറ്റ ചട്ടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പോയ വര്‍ഷം പാര്‍ലമെന്‍റ് ചെയര്‍മാന്‍ അഹ്മദ് അല്‍ മുല്ലയാണ് ഇക്കാര്യം ആദ്യം നിര്‍ദേശിച്ചത്. 
തുടര്‍ന്ന് ലെജിസ്ലേറ്റീവ്, ലീഗല്‍ അഫയേഴ്സ് കമ്മിറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു. കമ്മിറ്റി ചെയര്‍മാന്‍ അലി അല്‍ അതീഷ് പാര്‍ലമെന്‍റിന്‍െറ നാല് സമിതികള്‍ക്കും പെരുമാറ്റ ചട്ടത്തിന്‍െറ കരട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ വിവിധ സമിതികള്‍ അഭിപ്രായം രേഖപ്പെടുത്തും. 
വിവിധ രാജ്യങ്ങളില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കായി പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് പാര്‍ലമെന്‍റ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ അറാദി പറഞ്ഞു. 
എം.പിമാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയെന്നതല്ല പെരുമാറ്റ ചട്ടത്തിന്‍െറ ഉദ്ദേശം. മറിച്ച് ആചാര മര്യാദകള്‍, വസ്ത്രധാരണ രീതി തുടങ്ങിയ കാര്യങ്ങളാകും ഇതില്‍ പരാമര്‍ശിക്കുക. നിലവില്‍ എം.പിമാരുടെ ഭാഗത്തുനിന്നുള്ള പിഴവുകള്‍ പാര്‍ലമെന്‍റ് ബൈലോ അനുസരിച്ചാണ് വിലയിരുത്തുന്നത്. പാര്‍ലമെന്‍റ് അധ്യക്ഷന്‍െറ അധികാരവും ഇതിന് ഉപയോഗപ്പെടുന്നുണ്ട്. എം.പിമാരുടെ അവകാശങ്ങളിലും അധികാരങ്ങളിലും കൈകടത്തുന്ന കാര്യങ്ങള്‍ പെരുമാറ്റ ചട്ടത്തിന്‍െറ കരട്രേഖയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അല്‍ അറാദി വ്യക്തമാക്കി. എം.പിമാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. 
പെരുമാറ്റ ചട്ടം അനിവാര്യമാണെന്നും ഇത് ലംഘിക്കുന്ന സാഹചര്യങ്ങളില്‍ നിയമപ്രകാരമുള്ള ശിക്ഷാനടപടികളുണ്ടാകണമെന്നും പാര്‍ലമെന്‍റ് ലെജിസ്ലേറ്റീവ് ആന്‍റ് ലീഗല്‍ അഫയേഴ്സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അനസ് ബുഹിന്ദി പറഞ്ഞു. എന്നാല്‍ ഇക്കാര്യം പാര്‍ലമെന്‍റ് അധ്യക്ഷന്‍െറ അധികാരപരിധിയിലുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റ ചട്ടം വരുന്നതോടെ എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെ കുറിച്ച് വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
കഴിഞ്ഞ മാസം പാര്‍ലമെന്‍റില്‍ എം.പിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് പെരുമാറ്റ ചട്ടം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിലവിലുള്ള നിയമപ്രകാരം സഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ വൈകിവരിക, സഭാനടപടികള്‍ക്കിടെ പുറത്തുപോവുക, സഹപ്രവര്‍ത്തകരോട് മര്യാദയില്ലാതെ പെരുമാറുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. 
ഇത് പെരുമാറ്റ ചട്ടം വരുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. പാര്‍ലമെന്‍റ് അധ്യക്ഷന് പെരുമാറ്റചട്ടം കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. ചട്ടത്തിന്‍െറ കരടില്‍ ചില പ്രശ്നങ്ങളുണ്ടെന്നും ഇത് പരിഹരിക്കേണ്ടതുണ്ടെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.