മനാമ: ‘സയന്‍സ് ഇന്ത്യ ഫോറം-ബഹ്റൈന്‍’ ഇന്ത്യന്‍ എംബസിയുടെയും ഐ.എസ്.ആര്‍.ഒയുടെയും സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര പ്രതിഭാ പരീക്ഷ ജൂണ്‍ രണ്ടിന് നടത്തും. കാലത്ത് 11മണിമുതല്‍ 12മണിവരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യന്‍ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ന്യൂ മില്ളേനിയം സ്കൂള്‍, ന്യൂ ഹൊറൈസണ്‍ സ്കൂള്‍, അല്‍നൂര്‍ ഇന്‍റര്‍നാഷണനല്‍ സ്കൂള്‍, ക്വാളിറ്റി എജുക്കേഷന്‍ സ്കൂള്‍, ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയ സ്കൂളുകളില്‍ നിന്നായി 8087 കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്.
ഈ മാസം രണ്ടിന് നടക്കുന്ന ഒന്നാംഘട്ട പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഓരോ ഗ്രെയ്ഡിലെയും പത്തുകുട്ടികള്‍ രണ്ടാംഘട്ട ശാസ്ത്ര പ്രതിഭ പരീക്ഷയെഴുതാന്‍ യോഗ്യത നേടും. ഇവരില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഓരോ ഗ്രെയ്ഡിലെയും രണ്ട് കുട്ടികളെ വീതം ശാസ്ത്ര പ്രതിഭകളായി പ്രഖ്യാപിക്കും. ഒരുമണിക്കൂര്‍ നീളുന്ന ഒന്നാംഘട്ട പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ക്വിസ്, സയിന്‍റിഫിക് റീസണിങ്, വൈവ വോസി തുടങ്ങിയവ നടക്കും.
ശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനുമുള്ള അവസരം ഉണ്ടായിരിക്കും. അഞ്ചാം തരം മുതല്‍ പ്ളസ് ടുവരെ മൂന്ന് ഗ്രൂപ്പുകളായാണ് ശാസ്ത്ര പ്രതിഭ പരീക്ഷ നടക്കുന്നത്.
ബഹ്റൈനിലെ ഏറ്റവും വലിയ പൊതുപരീക്ഷളിലൊന്നായ ശാസ്ത്ര പ്രതിഭാ പരീക്ഷ തികച്ചും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.