ബഹ്റൈനി യുവാവിനെ കൊലപ്പെടുത്തി  കുഴിച്ചിട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

മനാമ: സ്വദേശി യുവാവിനെ വെടിവെച്ച് കൊന്ന് സഖീറിലെ ക്യാമ്പിങ് പ്രദേശത്ത് കുഴിച്ചിട്ട കേസില്‍ രണ്ടുപേര്‍ പിടിയിലായി. അലി അല്‍ മുത്ലഖ് എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. ജനുവരി 11 മുതല്‍ ഇയാളെ കാണാതായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് വിഭാഗം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ സിനാന്‍ പറഞ്ഞു. 
യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ചിത്രങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു അന്വേഷണം. 
ഇതിനിടെ യുവാവിന്‍െറ കാര്‍ റിഫ ഒയാസിസ് മാളിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് കണ്ടത്തെി. യുവാവിന്‍െറ മൊബൈല്‍ ഫോണ്‍ കോളുകളും കാറും പരിശോധിച്ച പൊലീസിന് കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയെ വ്യാഴാഴ്ച പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമനെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞദിവസം ഇയാളെയും അറസ്റ്റ് ചെയ്തു. 
കൊല്ലപ്പെട്ടയാളും പ്രതികളും തമ്മില്‍ 5600 ദിനാറിന്‍െറ ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. യുവാവിനെ സഖീറിലേക്ക് വിളിച്ചുവരുത്തി തലക്ക് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം യുവാവിന്‍െറ കാര്‍ ഒയാസിസ് മാളിലത്തെിച്ച് പാര്‍ക്ക് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരെയും പബ്ളിക് പ്രോസിക്യൂഷന് കൈമാറി. അലിയുടെ മൃതദേഹം കഴിഞ്ഞ ദിവസം മുഹറഖ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.