ജുഫൈര്‍ റിങ് റോഡ് തുറന്നു

മനാമ: പുതുതായി പണി പൂര്‍ത്തിയായ ജുഫൈര്‍ റിങ് റോഡ് കഴിഞ്ഞ ദിവസം പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ഖലഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ റോഡ് പദ്ധതികളില്‍ വലിയ ഒന്നായ ഇതിന് മൊത്തം 2.056 ദശലക്ഷം ദിനാറാണ് ചെലവ് വന്നത്. റോഡിന് മുന്നില്‍ തയാറാക്കിയ സ്വിച്ചില്‍ ബട്ടണമര്‍ത്തി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പ്രദേശത്ത് അധിവസിക്കുന്ന വിവിധ രാജ്യക്കാരെ പ്രതിനിധീകരിച്ച് 60 വര്‍ണപ്രാവുകളെ പറത്തുകയും ചെയ്തു. പ്രധാന വിനോദ സഞ്ചാര പ്രദേശമായ ജുഫൈര്‍ സമാധാനത്തിന്‍െറയും ശാന്തിയുടെയും കേന്ദ്രമാണെന്ന സന്ദേശമാണ് ഇതിലൂടെ വിളംബരം ചെയ്തത്. 
രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മന്ത്രാലയം തയാറാക്കിയ പദ്ധതികള്‍ മുടക്കമില്ലാതെ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജനവാസം കൂടുന്നതിനനുസരിച്ച് വാഹനങ്ങള്‍ വര്‍ധിക്കുകയും ഇതിനനുസരിച്ച് റോഡുകള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് റോഡ് നിര്‍മിക്കാന്‍ കഴിയുന്നില്ളെങ്കില്‍ ട്രാഫിക് കുരുക്ക് രൂക്ഷമാകുമെന്നതില്‍ സംശയമില്ല. ജുഫൈറിലേക്ക് പ്രവേശിക്കാനുള്ള നാലാമത്തെ വഴി കൂടിയാണ് റിങ് റോഡ് നിര്‍മാണത്തിലൂടെ സാധ്യമായിട്ടുള്ളത്. 
വിവിധ ഓഫിസുകള്‍, ഹോട്ടലുകള്‍, താമസ സ്ഥലങ്ങള്‍, കോഫി ഷോപ്പുകള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 2013-2015 വര്‍ഷത്തിനിടയില്‍ 25 ഓളം പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. അവാല്‍ റോഡ് രണ്ട് വരിയില്‍ നിന്ന് മൂന്ന് വരിയാക്കി വികസിപ്പിച്ചത് ഇതില്‍ ഏറ്റവും അവസാനത്തേതാണ്. ഇതുവഴി മണിക്കൂറില്‍ 2500 വാഹനങ്ങള്‍ കടന്ന് പോയിരുന്നിടത്ത് 4,000 വാഹനങ്ങള്‍ കടന്ന് പോകാന്‍  അവസരമൊരുക്കി. കൂടാതെ ജുഫൈറിലേക്കും തിരിച്ചും ശൈഖ് ഖലീഫ ഹൈവേയില്‍ നിന്ന് പോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അല്‍ ഫാതിഹ് ഹൈവെ, സിഗ്നല്‍ എന്നിവയുടെ നവീകരണത്തിനുള്ള പ്രാഥമിക പടിയെന്ന നിലക്കാണ് ജുഫൈര്‍ റിങ് റോഡെന്നും അദ്ദേഹം വിശദീകരിച്ചു. ഉദ്ഘാടന ചടങ്ങില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഖലീഫയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.