മനാമ: ഷോപ്പിങും വിനോദവും ഒരുമിക്കുന്ന മൂന്നാമത് ഷോപ്പ് ബഹ്റൈനിന് ജനുവരി 19ന് തുടക്കമാകും. ഒരു മാസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവെലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക. ഇതോടൊപ്പം വലിയ സമ്മാനങ്ങളും ഷോപ്പ് ബഹ്റൈനിനത്തെുന്നവരെ കാത്തിരിക്കുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 കാറുകളും 70000 ദിനാര്‍ വില വരുന്ന സമ്മാനങ്ങളുമാണ് ഫെബ്രുവരി 18 വരെ നീളുന്ന ഷോപ്പിങ് മഹോത്സവത്തിന് എത്തുന്നവരെ കാത്തിരിക്കുന്നുണ്ട്്.
ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി തംകീനിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഷോപ്പ് ബഹ്റൈനില്‍ ഫെസ്റ്റിവെല്‍ സിറ്റിയും ടേസ്റ്റ് ടൂറും ഏറെ ആകര്‍ഷകമാകും.
കഴിഞ്ഞ രണ്ട് ഫെസ്റ്റിവെലും വന്‍ വിജയമായിരുന്നുവെന്നും ഇതിന്‍െറ തുടര്‍ച്ചയായി വരുന്ന മൂന്നാമത് ഫെസ്റ്റിവെലും വിജയമായിരിക്കുമെന്നും വിനോദ സഞ്ചാര മേഖലയെയും റീട്ടെയിലും ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് ആല്‍ ഖലീഫ പറഞ്ഞു. കുടുംബങ്ങള്‍ക്കും വിവിധ പ്രായക്കാര്‍ക്കുമുള്ള പരിപാടികളും ഒരുക്കുന്നുണ്ട്. ബഹ്റൈനിന്‍െറ വിവിധ ഭാഗങ്ങളിലുള്ള റെസ്റ്റോറന്‍റുകളെ പങ്കെടുപ്പിച്ചാണ് ടേസ്റ്റ് ടൂര്‍ സംഘടിപ്പിക്കുന്നത്.
ബഹ്റൈന്‍ ബേയുടെ മധ്യത്തിലായാണ് ഫെസ്റ്റിവെല്‍ സിറ്റി ഒരുക്കുകയെന്നും സംഘാടകര്‍ പറഞ്ഞു. ബഹ്റൈനികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായുള്ള ആഘോഷ കേന്ദ്രമായിരിക്കും ഇവിടം. ഫെസ്റ്റിവെല്‍ സിറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. 14000 ചതുരശ്ര മീറ്ററില്‍ 16 ദിവസങ്ങള്‍ നീളുന്നതായിരിക്കും ഫെസ്റ്റിവെല്‍ സിറ്റി. 13 കാറുകള്‍ക്ക് പുറമെ 70000 ദിര്‍ഹം വരുന്ന 25000 സമ്മാനങ്ങളാണ് നല്‍കുക.
വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ ബഹ്റൈന്‍ ഓഫിസ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷന്‍ ഓഫിസുകളെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് ആല്‍ ഖലീഫ പറഞ്ഞു.
ബഹ്റൈന്‍ സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക് ഈ ഓഫിസുകള്‍ പ്രത്യേക റേറ്റുകള്‍ നല്‍കും. സ്വയം ടിക്കറ്റും താമസ സൗകര്യവും ഏര്‍പ്പാടാക്കുമ്പോള്‍ ചെലവു വരുന്നതിനേക്കാള്‍ 40 ശതമാനം കുറവില്‍ വരെയുള്ള പാക്കേജ് തയാറാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. 2018ഓടെ ശരാശരി ഒരു വിനോദ സഞ്ചാരി പ്രതിദിനം ചെലവഴിക്കുന്ന തുക 136 ദിനാറാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016ലെ ആദ്യത്തെ ആറ് മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ശരാശരി 100 ദിനാറാണ് ആണ് ചെലവാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.