സിത്രയിലും നഈമിലും പ്രവാസികള്‍ക്കായി എല്‍.എം.ആര്‍.എ സേവന കേന്ദ്രങ്ങള്‍

മനാമ: സിത്രയിലും നഈമിലും വിദേശികള്‍ക്കായി ആരംഭിച്ച സര്‍വീസ് സെന്‍ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. 
സിത്ര ഇന്‍ഡ്ട്രിയല്‍ ഏരിയയിലും നഈമിലെ അല്‍റാസി ഹെല്‍ത് സെന്‍ററിലുമാണ് വിദേശികള്‍ക്കായി പ്രത്യേക സര്‍വീസ് സെന്‍ററുകള്‍ ആരംഭിക്കുന്നത്. 
പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് നിയമിക്കുക. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വിവരശേഖരണത്തിനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കൂടാതെ വിദേശ പൗരന്‍മാരുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
കഴിഞ്ഞ ദിവസം രണ്ട് സെന്‍ററുകളും ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. 
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് എല്‍.എം.ആര്‍.എ പ്രതിജ്ഞാബദ്ധമാണെന്നും വിവിധ പ്രദേശങ്ങളില്‍ സമാനമായ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
നിലവില്‍ ബയോളജിക്കല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് വിദേശികള്‍ എല്‍.എം.ആര്‍.എ കേന്ദ്ര ആസ്ഥാനത്താണ് എത്തുന്നത്. അവിടെയുള്ള തിരക്ക് കുറക്കുന്നതിനും വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് അവരുടെ സമീപത്ത് തന്നെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഒന്നാം ഘട്ടമെന്ന നിലക്ക് രണ്ടിടങ്ങളില്‍ സേവന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. 
കഴിഞ്ഞ വര്‍ഷം മൊത്തം 3,83,000 ഇടപാടുകളാണ് എല്‍.എം.ആര്‍.എ നടത്തിയത്. നിലവില്‍  തൊഴിലുടമകള്‍ക്ക് ഏകദേശം ആറ് മിനിട്ടിനുള്ളില്‍ അവരുടെ ഇടപാടുകള്‍ തീര്‍ക്കാന്‍ സാധിക്കുന്നുണ്ട്. 
എന്നാല്‍ ബാക്കിയുള്ള സേവനങ്ങള്‍ക്ക് നാല് മുതല്‍ 31 വരെ മിനിറ്റ് സമയമാണ് വേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.