മനാമ: വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ടിക്കറ്റുകൾ മുഴുവൻ നൽകി. 177 പേരാണ് ഇൗ വിമാനത്തിൽ യാത്ര ചെയ്യുന്നത്. അഞ്ച് ശിശുക്കളും ഒപ്പമുണ്ട്.
പ്രാദേശിക സമയം വൈകുന്നേരം 4.30നാണ് വിമാനം ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽനിന്ന് പുറപ്പെടുക. ഇന്ത്യൻ സമയം രാത്രി 11.20ന് കൊച്ചിയിൽ എത്തും. ടിക്കറ്റ് ലഭിച്ചവർ ഉച്ചക്ക് 12 മണിക്ക് വിമാനത്താവളത്തിൽ എത്തണം. സാമൂഹിക അകലം പാലിച്ചാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉൾപ്പെടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുക.
രോഗികൾ, ജോലി നഷ്ടമായവർ, ഗർഭിണികൾ തുടങ്ങിയവർക്കാണ് ആദ്യ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചത്. വിമാനത്തിൽ സാമൂഹിക അകലം പാലിക്കാൻ സീറ്റ് ഒഴിച്ചിടില്ല. പകരം, പിന്നിലെ ഒമ്പത് സീറ്റുകൾ മാറ്റി വെക്കും. യാത്രക്കിടെ ആർക്കെങ്കിലും അസ്വസ്ഥത ഉണ്ടായാൽ അവരെ ഇൗ സീറ്റിലേക്ക് മാറ്റി ക്വാറൻറീൻ ചെയ്യും.
വിമാനത്തിൽ കയറുന്നതിന് മുമ്പ് യാത്രക്കാർക്ക് കോവിഡ് പരിശോധന ഉണ്ടാകില്ല. പകരം തെർമൽ സ്ക്രീനിങ് നടത്തിയാകും യാത്രക്കാരെ കയറ്റുക. രോഗലക്ഷണങ്ങൾ ഉള്ളവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. കോവിഡ് പരിശോധന നടത്താതെ യാത്രക്കാരെ കൊണ്ടുപോകുന്നതിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേരെ പരിശോധിക്കുക ബുദ്ധിമുട്ടായതിനാലാണ് വേണ്ടെന്ന് വെച്ചതെന്ന് ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് നോർബു നേഗി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന നിയന്ത്രണവും നിലവിലുണ്ട്. ഇൗ സാഹചര്യത്തിൽ ഇത്രയും ആളുകളെ ഒരു സ്ഥലത്ത് കൊണ്ടുപോയി പരിശോധന നടത്തുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പുറപ്പെടുന്ന കോഴിക്കോട് വിമാനത്തിൽ പോകാൻ അവസരം ലഭിച്ചവർക്ക് ശനിയാഴ്ച രാവിലെ 10 മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന് വിവരം അറിയിച്ച് തുടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് 13,000ലധികം പേരാണ് ഇതുവരെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.