മദീന: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവിഷ്കരിക്കുന്ന ‘ഖൈറു ഖൽഖ്’ മ്യൂസിയം മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നബവിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സാഫിയ മ്യൂസിയം ആൻഡ് ഗാർഡൻ കോംപ്ലക്സിലാണ് ഈ പുത്തൻ പ്രദർശനകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ മ്യൂസിയത്തിലെ വിവിധ ഗാലറികളിൽ ഗവർണർ സന്ദർശനം നടത്തി. പ്രവാചക ചരിത്രത്തെ അടയാളപ്പെടുത്തുന്ന പുരാവസ്തു ശേഖരങ്ങളും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള പ്രദർശനങ്ങളും അദ്ദേഹം വിലയിരുത്തി. ചരിത്രസംഭവങ്ങളെ സമകാലിക കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഡിജിറ്റൽ വിഡിയോ പ്രദർശനങ്ങളും മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. അത്യാധുനികമായ ഒരു വിദ്യാഭ്യാസ അനുഭവം സന്ദർശകർക്ക് പകർന്നുനൽകാനാണ് ‘ഖൈറു ഖൽഖ്’ ലക്ഷ്യമിടുന്നതെന്ന് ‘സമായ’ ഇൻവെസ്റ്റ്‌മെന്റ് കമ്പനി സി.ഇ.ഒ ഫവാസ് അൽ മുഹ്റജ് ചടങ്ങിൽ വ്യക്തമാക്കി. ചരിത്രത്തെ ഭാവികാലത്തിന്റെ ഭാഷയിൽ പുനരാവിഷ്കരിക്കുന്നതിലൂടെ പ്രവാചക മൂല്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പുതിയ തലമുറക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീനയുടെ സാംസ്കാരിക മേഖലയിലെ ഇത്തരം ബൃഹത്തായ പദ്ധതികൾക്കും വികസന സംരംഭങ്ങൾക്കും ഗവർണർ നൽകി വരുന്ന പിന്തുണക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മദീനയിലെത്തുന്ന തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രവാചക ചരിത്രം അടുത്തറിയാനുള്ള പ്രധാന കേന്ദ്രമായി ‘ഖൈറു ഖൽഖ്’ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.