കൊച്ചി: മലയാള സിനിമ കാത്തിരുന്ന മഹാസംഗമത്തിന്റെ ആവേശം തിയറ്ററുകളിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ ചിത്രത്തിന്റെ ട്രെയിലർ തൃശൂരിലെ രാഗം തിയറ്ററിലും എറണാകുളത്തെ കവിത തിയറ്ററിലും വെച്ച് പുറത്തിറക്കും. സോഷ്യൽ മീഡിയയിലൂടെ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.
ഏപ്രിൽ നാലിന് വൈകുന്നേരം ആറ് മണിക്ക് തൃശൂർ രാഗം തിയറ്ററിൽ മമ്മൂട്ടിയും, എറണാകുളം കവിത തിയറ്ററിൽ മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുക. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്. കഴിഞ്ഞ വർഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘എമ്പുരാൻ’ ട്രെയിലർ ലോഞ്ചിന് മമ്മൂട്ടി എത്തിയിരുന്നെങ്കിലും അത് കൊച്ചിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതിന് പുറമെ കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ഇതിവൃത്തം അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും പുറത്തിറങ്ങിയ ടീസർ ഇതൊരു ആക്ഷൻ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ ത്രില്ലർ ആണെന്ന സൂചനയാണ് നൽകുന്നത്.
ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (IFFLA) ഉദ്ഘാടന ചിത്രമായി 'പേട്രിയറ്റ്' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും മനുഷ് നന്ദൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
പലതവണ മാറ്റിവെച്ച ചിത്രം ഒടുവിൽ മെയ് ഒന്നിന് തിയറ്ററുകളിലെത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റിലീസ് നീണ്ടുപോയതെന്ന് നിർമാതാക്കൾ അറിയിച്ചു. ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.