‘മലയാളത്തിന്റെ എന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി’ -മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മലയാള ചലച്ചിത്ര രംഗത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നും മികച്ച നടനായി തെരഞ്ഞടുക്കപ്പെട്ട മമ്മൂട്ടിയ്ക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാള സിനിമയെ വാനോളം ഉയർത്തി ദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും നന്ദി അറിയിക്കുകയും നേട്ടത്തിൽ എല്ലാവരെയും പോലെ താനും സന്തോഷവാനാണെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.

ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകൻ ഷഹനാദ് ജലാല്‍, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹൃദയം നിറഞ്ഞ സന്തോഷം.

Tags:    
News Summary - Mammootty is not just a Malayalam actor, but the only one of Indian cinema - Chief Minister congratulates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.