72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ, ഗായിക വൈക്കം വിജയ ലക്ഷ്മി, തല ഉയർത്തി മലയാളം
ന്യൂഡൽഹി: ‘ഭ്രമയുഗ’ത്തിലെ തകർപ്പൻ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയെ തേടിയെത്തി. നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടുന്നത്. ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കുവെച്ച മമ്മൂട്ടി ഇതോടെ മികച്ച നടനുള്ള ദേശീയ അവാർഡിൽ അമിതാഭ് ബച്ചനൊപ്പവുമെത്തി. ‘ഭ്രമയുഗ’ത്തിലൂടെ ശഹ്നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും നേടി. ‘അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി’ പാടി മലയാളികളുടെ ഹൃദയം കവർന്ന വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക.
‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. മലയാളിയായ ജോഷി ബെനഡിക്റ്റിന്റെ നിശ്ശബ്ദ ചിത്രമായ ‘ടച്ച്ഡ് ആസ് വാട്ടർ’ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അവാർഡ് നേടിയപ്പോൾ നോൺ ഫീച്ചർ വിഭാഗത്തിൽ ‘ഭദ്രകാളി’ പ്രത്യേക ജൂറി പരാമർശവും നേടി. തമിഴ് സിനിമ ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. ക്യാപ്റ്റൻ മില്ലറിലൂടെ ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു.
പുഷ്പ 2-ലൂടെ സുകുമാർ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്. പ്രോപഗണ്ട സിനിമയെന്ന വിമർശനത്തിനിടയാക്കിയ ‘ആർട്ടിക്കിൾ 370’നാണ് മികച്ച സിനിമക്കുള്ള ദേശീയ അവാർഡ്. ഈ ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി. മറ്റൊരു പ്രോപഗണ്ട സിനിമയായ ‘സ്വതന്ത്ര വീർ സവർക്കർ’ സംവിധാനം ചെയ്ത രൺദീപ് ഹൂഡ നവാഗതസംവിധായകനുള്ള അവാർഡിനർഹനായി
ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിച്ചത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.