സി.ഐ.ഡി മൂസ ഈസ് ബാക്ക്! ആരൊക്കെ ഉണ്ടാവുമെന്ന് കണ്ടറിയാം എന്ന് ജോണി ആന്റണി

ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത 'സി.ഐ.ഡി മൂസ'ക്ക് ഇന്നും പ്രത്യേക ഹൈപ്പുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ കൾട്ട് ക്ലാസിക് കോമഡി ചിത്രങ്ങളിൽ ഒന്നാണ് 2003ൽ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ് നായകനായ ഈ ചിത്രം ഇന്നും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ ആരാധകർക്ക് സന്തോഷവാർത്തയുമായി ജോണി ആന്റണി എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2027ൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. കോട്ടയം കറുകച്ചാലിൽ ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ തിയറ്റർ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്. ദിലീപ്, ശ്വേത മേനോൻ, ഷീലു എബ്രഹാം എന്നിവർ ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു.

തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്ന വലിയ പ്രോജക്റ്റുകളെ കുറിച്ച് സംസാരിക്കവേയാണ് ജോണി ആന്റണി ഈ പ്രഖ്യാപനം നടത്തിയത്. ആട് 3, ഒറ്റക്കൊമ്പൻ, പള്ളിച്ചട്ടമ്പി, ഡെർബി തുടങ്ങിയ ചിത്രങ്ങളുടെ നിരയിലേക്കാണ് സി.ഐ.ഡി മൂസ 2വും എത്തുന്നത്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ട് തന്നെയാകും രണ്ടാം ഭാഗത്തിനും പിന്നിലുണ്ടാകുക എന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഇരുപതാം വാർഷികത്തിൽ തിരക്കഥാ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജോണി ആന്റണി സൂചിപ്പിച്ചിരുന്നു.

ആദ്യ ഭാഗത്തിലെ ഒട്ടേറെ പ്രിയപ്പെട്ട താരങ്ങളുടെ അഭാവം രണ്ടാം ഭാഗത്തിൽ വലിയൊരു കുറവായിരിക്കും. മുരളി, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, കാപ്റ്റൻ രാജു തുടങ്ങിയവർ ഇന്ന് നമ്മോടൊപ്പമില്ല. കൂടാതെ, മനോഹരമായ കോമഡി രംഗങ്ങൾ സമ്മാനിച്ച ജഗതി ശ്രീകുമാർ അപകടത്തെത്തുടർന്ന് സിനിമയിൽ സജീവമല്ലാത്തതും വലിയൊരു വെല്ലുവിളിയാണ്.

ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ രണ്ടാം ഭാഗം കരിയറിൽ വളരെ നിർണായകമാണ്. ദിലീപിന്‍റെ അവസാന ചിത്രമായ ഭ.ഭ.ബ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിനാൽ തന്നെ മൂലംകുഴിയിൽ സഹദേവൻ എന്ന ജനപ്രിയ കഥാപാത്രത്തിന്റെ തിരിച്ചുവരവ് താരത്തിന് വലിയൊരു മൈലേജ് നൽകുമെന്നാണ് കരുതപ്പെടുന്നത്.

Tags:    
News Summary - Johny Antony announces when Dileep's CID Moosa 2 will hit theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.