സംപ്രേഷണം നിർത്തി വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ഓർക്കുന്ന, വീണ്ടും കണ്ടു രസിക്കുന്ന ഒരുപാട് പരമ്പരകളും പരിപാടികളും ഉണ്ട്. അത്തരത്തിൽ ഇന്നും ജനകീയമായി നിൽക്കുന്ന പരമ്പരയാണ് മീഡിയാ വൺ ചാനൽ സംപ്രേഷണം ചെയ്ത 'എം80 മൂസ'. ഈ ഹാസ്യ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത വിനോദ് കോവൂരിന്‍റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ഇതിനെ ഒന്നുകൂടി പ്രേക്ഷകരുടെ ഓർമകളിലേക്കെത്തിച്ചത്.
തെരഞ്ഞെടുപ്പ് ദിനത്തിൽ യഥാർഥ മീൻകാരൻ മൂസയെ കണ്ടുമുട്ടിയ വിവരമാണ് വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചത്. ‘ഇലക്ഷൻ ദിനം വോട്ട് ചെയ്ത് ഇറങ്ങിയപ്പോഴാണ് മൂസക്കായിനെ കണ്ടത്. ഉടനെ സലാം പറഞ്ഞ് ഓടിച്ചെന്നു. സലാം മടക്കി എന്നെ ചേർത്ത് പിടിച്ച് ഒരുമ്മയും തന്നു’ -വിനോദ് കോവൂർ കുറിച്ചു. മൂസക്ക ഒരുപാട് കാലമായി തന്നെ കാണാൻ ആഗ്രഹിക്കുകയാണെന്നും ടിവിയിൽ എന്നും കാണാറുണ്ടെന്നും പറഞ്ഞു.
82കാരനായ മൂസക്ക കോവൂർ അങ്ങാടിയിൽ ഒരുപാട് വർഷം മീൻ കച്ചവടം ചെയ്തു. എം80 മൂസ എന്ന പരമ്പരയിലെ വിനോദ് കോവൂരിന്‍റെ കഥാപാത്രം ഇദ്ദേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ്. ഇപ്പോൾ കോവൂരിലെ മൂസക്കാന്റെ മീൻ കച്ചവടം മകൻ ഏറ്റെടുത്തിരിക്കുകയാണ്.
‘സംപ്രേഷണം നിർത്തി എട്ട് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും മൂസ എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് ഞാൻ കൂടുതലും അറിയപ്പെടുന്നതും തിരിച്ചറിയുന്നതും. കോവൂരിലെ നാട്ടുകാർ മൂസക്കാനെ പോലെ തന്നെയാണ് ഞാനെന്നു പറയുമ്പോൾ ഏറെ സന്തോഷമാണ് തോന്നാറ്. നന്ദി..പടച്ചവനോടും പ്രേക്ഷകരോടും മീഡിയവൺ ചാനലിനോടും’ -വിനോദ് കോവൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.