'ഭക്ഷണത്തിന് പോലും വകയില്ലാതെ തെരുവിൽ ജീവിതം'; ആമിർ ഖാന്റെ സഹോദരൻ ഹൈദർ അലിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ ഈവ ഗ്രോവർ

ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദരനും (രണ്ടാം അമ്മയുടെ ആദ്യ വിവാഹത്തിലെ മകൻ) നടനുമായ ഹൈദർ അലി ഖാന്റെ ദയനീയ ജീവിതസാഹചര്യങ്ങൾ വെളിപ്പെടുത്തി മുൻഭാര്യയും നടിയുമായ ഈവ ഗ്രോവർ. കുടുംബബന്ധങ്ങളിൽ നേരിട്ട കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും ഹൈദറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ഒരു അഭിമുഖത്തിലാണ് ഈവ ഗ്രോവർ മനസ്സ് തുറന്നത്.

പൊതു സുഹൃത്ത് വഴി പരിചയപ്പെട്ട ഹൈദറുമായി 18 ദിവസത്തെ പ്രണയത്തിന് ശേഷമാണ് ഈവ വിവാഹിതയാകുന്നത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് 2000-ൽ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, ഹൈദർ 'സിസോഫ്രീനിയ' എന്ന മാനസികാവസ്ഥ നേരിടുന്ന വ്യക്തിയാണെന്ന കാര്യം വിവാഹശേഷമാണ് താൻ അറിഞ്ഞതെന്ന് ഈവ പറയുന്നു. ദാമ്പത്യജീവിതത്തിൽ തുടർച്ചയായി ശാരീരിക പീഡനങ്ങളും മാനസിക അസ്വസ്ഥതകളും നേരിടേണ്ടി വന്നു. മദ്യം അമിതമായി കഴിക്കുന്നത് അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കിയെന്നും അഞ്ചുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ മകളുടെ ജനന ശേഷമാണ് തങ്ങൾ വേർപിരിഞ്ഞതെന്നും അവർ വെളിപ്പെടുത്തി.

ഹൈദറുമായി വിവാഹം കഴിക്കരുതെന്ന് ആമിർ ഖാൻ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈവ ഓർത്തെടുത്തു. ഹൈദറിന്റെ കുടുംബവുമായി ബന്ധം പുലർത്താൻ ആമിർ ഖാന് താല്പര്യമുണ്ടായിരുന്നില്ല. സ്വന്തം വളർത്തച്ഛൻ താഹിർ ഹുസൈനെ അവസാനകാലത്ത് പൂനെയിലേക്ക് കൊണ്ടുപോയി സംരക്ഷിച്ചപ്പോഴും ഹൈദറിന്റെ അമ്മയെ കാണാൻ ആമിർ അനുവദിച്ചിരുന്നില്ലെന്ന് ഈവ കൂട്ടിച്ചേർത്തു.

എല്ലാ പീഡനങ്ങൾക്കും ശേഷവും ഹൈദറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് സഹതാപമുണ്ടെന്ന് ഈവ പറഞ്ഞു. നിലവിൽ സ്വന്തമായി വീടോ ഭക്ഷണത്തിന് വഴിയോ ഇല്ലാതെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുംബൈയിലെ തെരുവ് മുറികളിലാണ് ഹൈദർ കഴിയുന്നത്. അദ്ദേഹം ചുറ്റുമുള്ളവരുടെ ദുസ്വാധീനത്തിലാണെന്നും മദ്യം നൽകി അദ്ദേഹത്തെ കൂടുതൽ തകർക്കുകയാണെന്നും ഈവ വേദനയോടെ ഓർത്തെടുത്തു. ഖത്തർ എയർവേസിൽ കാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന ഹൈദർ പിന്നീട് സിനിമാ രംഗത്തേക്ക് എത്തുകയായിരുന്നു.

Tags:    
News Summary - Aamir Khan's stepbrother Hyder Ali Khan struggles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.