‘രാമായണ’യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്; ആഗോള തലത്തിൽ ശ്രീരാമന്‍റെ കഥ എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് -യാഷ്

സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കന്നഡ സൂപ്പർതാരം യാഷ്. റിലീസിനൊരുങ്ങുന്ന 'രാമായണ- പാർട്ട് 1' എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം വ്യക്തമാക്കിയ താരം, ചിത്രത്തിന്റെ നിർമാതാവ് നമിത് മൽഹോത്രക്ക് നന്ദിയും അറിയിച്ചു. ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റിൽ ഒപ്പം പ്രവർത്തിക്കാനും, ചിത്രത്തിലൂടെ പുതിയൊരു ഭാഷയായ ഹിന്ദി പഠിക്കാൻ അവസരം ലഭിച്ചതും വലിയൊരു അനുഭവമാണെന്ന് യാഷ് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീരാമന്‍റെ കഥ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുക എന്ന വലിയൊരു സ്വപ്നമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ ടീമും പങ്കിടുന്നതെന്നും യാഷ് വ്യക്തമാക്കി. ‘ഞങ്ങളെല്ലാവരും ഒത്തുചേർന്നിരിക്കുകയാണ്. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരും ഒരൊറ്റ കാഴ്ചപ്പാടോടും ദൃഢനിശ്ചയത്തോടും കൂടിയാണ് ഇതിലേക്ക് വന്നത്. നമ്മുടെ കഥയെ ആഗോള പ്ലാറ്റ്‌ഫോമിൽ എത്തിക്കുക എന്നത് മാത്രമാണ് ആ ലക്ഷ്യം. അതുകൊണ്ട് തന്നെ ഞങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങളെല്ലാം മാറ്റിവെച്ചാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. ശ്രീരാമന്‍റെ കഥ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക, ഒപ്പം നമ്മുടെ രാജ്യത്ത് അത് ആഘോഷമാക്കുക എന്ന ഒരൊറ്റ താൽപ്പര്യം മാത്രമേ ഞങ്ങൾക്കുള്ളൂ,’ താരം കൂട്ടിച്ചേർത്തു.

നിർമാതാവ് നമിത് മൽഹോത്രയുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും യാഷ് പ്രശംസിച്ചു. കൂടാതെ, കഥാപാത്രത്തിന്റെ സൂക്ഷ്മമായ വശങ്ങൾ മനസ്സിലാക്കാൻ തന്നെ സഹായിക്കുകയും നയിക്കുകയും ചെയ്ത സംവിധായകൻ നിതേഷ് തിവാരിക്കും താരം പ്രത്യേകം നന്ദി അറിയിച്ചു.

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്‍റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയിലറിന്‍റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് യാഷ് ഈ വാക്കുകള്‍ പറയുകയുണ്ടായത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: പാർട്ട് 1' 2026 ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. പിആർഒ: ആതിര ദിൽജിത്ത്.

Tags:    
News Summary - Yash shares 'Ramayana' experience and thanks to the director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.