ശ്രീനിവാസന്‍റെ മൃതദേഹം ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെ ടൗൺഹാളിൽ; സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാരം നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ. മൃതദേഹം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നു മണിയോടെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഉദയംപേരൂരിലെ വീട്ടിലേക്ക് മൃതദേഹം തിരികെ എത്തിക്കും. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. 

തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ നിന്ന് 10 മണിയോടെയാണ് മൃതദേഹം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചത്.  പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും പ്രദേശവാസികളും ആദരാഞ്ജലി അർപ്പിച്ചു. 

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്‍റെ അന്ത്യം സംഭവിച്ചത് ഇന്ന് രാവിലെ എട്ടരയോടെ. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴിക്ക് അസുഖം മൂർഛിക്കുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്.

മരണസമയത്ത് സ്ഥലത്തില്ലാതിരുന്ന മക്കളായ വിനീതും ധ്യാനും യാത്ര റദ്ദാക്കി ആശുപത്രിയിലെത്തി. സിനിമ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവ നിരവധി പേരാണ് ശ്രീനിവാസനെ അവസാനമായി കാണാനെത്തിക്കൊണ്ടിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എം.എൽ.എ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുമെന്നാണ് അറിയുന്നത്.

1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നുവരികയായിരുന്നു. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സത്യൻ അന്തിക്കാട്, കമൽ എന്നിവരുമായി ചേർന്ന് ഒരുപാട് ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കി. പിന്നീട് സിനിമയുടെ വിവിധ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കൈവെച്ച മേഖലകളിലെല്ലാം സമാനതകളില്ലാത്ത കലാസൃഷ്ടികൾ മലയാളിക്ക് സമ്മാനിച്ചു.

സന്മസുളളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അഴകിയ രാവണൻ, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ഉദയനാണ് താരം, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, മഴയെത്തും മുമ്പേ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെുന്ന ചിത്രമാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.

വിമലയാണ് ഭാര്യ. മക്കൾ: സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാന്‍ ശ്രീനിവാസൻ, മരുമക്കൾ: ദിവ്യ, അർപ്പിത. 

Tags:    
News Summary - Sreenivasan's body will be kept at the Town Hall for public viewing from 1 pm to 3 pm; the funeral will be held tomorrow at 10 am.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.