ഐക്കോണിക് ഇന്ത്യൻ സൂപ്പർഹീറോ 'ശക്തിമാൻ' ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത പുറത്തുവന്നത് മുതൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. ചിത്രത്തിൽ രൺവീർ സിങ് നായകനാകുമെന്ന റിപ്പോർട്ടുകൾ വന്നതോടെ ചർച്ചകൾ കൊഴുത്തു. എന്നാൽ, ടെലിവിഷനിൽ ശക്തിമാനെ അനശ്വരനാക്കിയ മുകേഷ് ഖന്ന ഈ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. രൺവീറിനെ ഈ വേഷം ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.
സമീപകാലത്ത് റിലീസ് ചെയ്ത രൺവീർ ചിത്രങ്ങളായ ധുരന്ധർ, ധുരന്ധർ: ദി റിവഞ്ച് എന്നിവയിലെ പ്രകടനത്തെ മുകേഷ് ഖന്ന അഭിനന്ദിച്ചു. രൺവീർ സിങ്ങിന്റെ അഭിനയശേഷിയെക്കുറിച്ച് അദ്ദേഹത്തിന് രണ്ടഭിപ്രായമില്ല. ‘അദ്ദേഹം ഊർജ്ജസ്വലനായ ഒരു നടനാണ്. ഗള്ളി ബോയ്, ഖിൽജി, ധുരന്ധർ തുടങ്ങിയ വേഷങ്ങൾ അദ്ദേഹം ഗംഭീരമായി ചെയ്യും. പക്ഷേ ശക്തിമാൻ എന്നത് വെറും അഭിനയമല്ല, അതിന് അനുയോജ്യമായ ഒരു മുഖം കൂടി വേണം’ മുകേഷ് ഖന്ന സൂം അഭിമുഖത്തിൽ പറഞ്ഞു.
ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ വെറും വേഷവിധാനം മാത്രം പോരെന്നും, മുഖഭാവങ്ങളിൽ ആ കഥാപാത്രം പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ് കുമാർ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിച്ചപ്പോൾ ആ രൂപം വേണ്ടത്ര ഫലപ്രദമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോണി പിക്‌ചേഴ്‌സ് രൺവീർ സിങ്ങിനെ വെച്ച് സിനിമയുമായി മുന്നോട്ട് പോകാൻ താൽപ്പര്യപ്പെടുമ്പോൾ മുകേഷ് ഖന്നയാണ് അതിന് തടസ്സം നിൽക്കുന്നത്. ഇതിലൂടെ തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
‘എനിക്ക് കോടികളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. സോണി എനിക്ക് വലിയ തുക വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ഞാൻ പറഞ്ഞു, കാത്തിരിക്കൂ, എനിക്ക് ഈ കാസ്റ്റിങ്ങിൽ താല്പര്യമില്ല’ എന്നാണ് മുകേഷ് പറഞ്ഞത്. തനിക്ക് ഒരു സൂപ്പർതാരത്തെയല്ല വേണ്ടത്. രാജ്യവ്യാപകമായി ഓഡിഷൻ നടത്തി, കാണാൻ ലളിതനും ദയാലുവുമായ ഒരു പുതിയ മുഖത്തെ കണ്ടെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ഇമേജുള്ള നടന് ഒരിക്കലും ശക്തിമാനായി മാറാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സോണി പിക്‌ചേഴ്‌സ് മുൻകൈ എടുത്ത് രൺവീർ സിങ്ങും മുകേഷ് ഖന്നയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വേഷം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് രൺവീർ ഖന്നയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൺവീറിനോട് ശക്തിമാനിലെ വില്ലൻ കഥാപാത്രമായ 'തമരാജ് കിൽവിഷ്' അവതരിപ്പിക്കാൻ താൻ നിർദ്ദേശിച്ചതായും മുകേഷ് ഖന്ന വെളിപ്പെടുത്തി. നിലവിൽ സിനിമയുടെ അണിയറപ്രവർത്തകരും മുകേഷ് ഖന്നയും തമ്മിൽ കാസ്റ്റിങ്ങിന്റെ കാര്യത്തിൽ ഒരു ധാരണയിൽ എത്താത്തതിനാൽ പ്രൊജക്റ്റ് അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.