മൈക്കൽ പാട്രിക്
ബെൽഫാസ്റ്റ്: ഹോളിവുഡ് പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലൂടെയും ക്രിപ്റ്റൺ പോലുള്ള ഷോകളിലൂടെയും ശ്രദ്ധേയനായ നടൻ മൈക്കൽ പാട്രിക് (35) അന്തരിച്ചു. മോട്ടോർ ന്യൂറോൺ രോഗബാധിതനായി (Motor Neurone Disease - MND) ചികിത്സയിലായിരുന്നു. 2026 ഏപ്രിൽ 7ന് നോർത്തേൺ അയർലൻഡ് ഹോസ്പിസിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ ഭാര്യ നവോമി ഷീഹാൻ സ്ഥിരീകരിച്ചു.
2023 ഫെബ്രുവരി ഒന്നിനാണ് മൈക്കലിന് മോട്ടോർ ന്യൂറോൺ രോഗം സ്ഥിരീകരിച്ചത്. ശരീരത്തിലെ പേശികളെ നിയന്ത്രിക്കുന്ന നാഡികളെ ക്രമേണ നശിപ്പിക്കുന്ന ഗുരുതരമായ അവസ്ഥയാണിത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പത്തുദിവസം മുമ്പാണ് അദ്ദേഹത്തെ ഹോസ്പിസിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയിലും തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ബെൽഫാസ്റ്റ് സ്വദേശിയായ മൈക്കൽ ടെലിവിഷനിലും നാടകവേദിയിലും ഒരുപോലെ തിളങ്ങിയ താരമാണ്. ഗെയിം ഓഫ് ത്രോൺസ്, ക്രിപ്റ്റൺ, ബ്ലൂ ലൈറ്റ്സ്, ദി ടൗൺ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മൈക്കലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ബി.ബി.സി തയാറാക്കിയ 'മൈ ലെഫ്റ്റ് നട്ട്' (My Left Nut) എന്ന പരമ്പരയുടെ സഹരചയിതാവ് കൂടിയായിരുന്നു അദ്ദേഹം. ലിറിക് തിയറ്ററിൽ ഷേക്സ്പിയറുടെ 'റിച്ചാർഡ് മൂന്നാമൻ' എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
‘ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, വാക്കുകൾ കൊണ്ട് അത് വിവരിക്കാനാവില്ല’ മൈക്കലിന്റെ ഭാര്യ നവോമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ചിരിക്കാനും സ്നേഹിക്കാനും എന്നും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മൈക്കലെന്നും അവർ അനുസ്മരിച്ചു. ഭാര്യ നവോമിക്കും അമ്മക്കും സഹോദരങ്ങൾക്കുമൊപ്പമാണ് മൈക്കൽ കഴിഞ്ഞിരുന്നത്.
ശരീരത്തിലെ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും കോശങ്ങളെ ബാധിക്കുന്ന അപൂർവ്വവും മാരകവുമായ രോഗമാണിത്. പേശികളുടെ ബലക്കുറവ്, സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിലവിൽ ഈ രോഗത്തിന് പൂർണ്ണമായ ചികിത്സ ലഭ്യമല്ല. എ.എൽ.എസ് (ALS) എന്നത് ഇതിന്റെ ഒരു പ്രധാന രൂപമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.