ദീപിക പദുകോൺ, കൃതി സനൻ
ബോളിവുഡ് താരങ്ങൾ ഇന്ന് വെറും അഭിനയത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ ബിസിനസ്സ് രംഗത്തേക്കും തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രമുഖ നടിമാരായ ദീപിക പദുകോൺ, കൃതി സനൻ തുടങ്ങിയവർ സ്വന്തമായി സ്കിൻകെയർ ബ്രാൻഡുകൾ (ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ) വിപണിയിൽ ഇറക്കുകയും അവ സജീവമായി പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സാധാരണക്കാർ വിചാരിക്കുന്നത് പ്രശസ്തരായ താരങ്ങൾ തുടങ്ങിയതു കൊണ്ട് മാത്രം ഈ ബ്രാൻഡുകൾ വൻ വിജയമാകുമെന്നാണ്. എന്നാൽ, ഈ ചിന്താഗതി തെറ്റാണെന്ന് പറയുകയാണ് പ്രമുഖ ബിസിനസ്സ് റിയാലിറ്റി ഷോയായ 'ഷാർക്ക് ടാങ്ക് ഇന്ത്യ'-യുടെ ജഡ്ജും സ്വന്തമായി സ്കിൻകെയർ ബ്രാൻഡ് നടത്തുന്ന വ്യക്തിയുമായ ഷൈലി മെഹ്‌റോത്ര. താരങ്ങളുടെ മുഖം നോക്കിയല്ല, മറിച്ച് ഉൽപ്പന്നത്തിന്റെ ഗുണനിലവാരം നോക്കിയാണ് ഇന്നത്തെ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
നടി സോഹ അലി ഖാന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് ഷൈലി ഇതേക്കുറിച്ച് മനസ്സ് തുറന്നത്. ദീപിക, കൃതി, മീര കപൂർ എന്നിവരുടെ സ്കിൻകെയർ ബ്രാൻഡുകളെക്കുറിച്ചുള്ള സോഹയുടെ ചോദ്യത്തിന്, സെലിബ്രിറ്റികൾ ഈ രംഗത്തേക്ക് വരുന്നത് അത്ര നല്ല ആശയമായി തോന്നുന്നില്ലെന്നായിരുന്നു ഷൈലിയുടെ മറുപടി. "താരങ്ങളുടെ പേരുള്ളതുകൊണ്ട് ബ്രാൻഡ് വിറ്റുപോയേക്കാം, എന്നാൽ അത് എപ്പോഴും നടക്കില്ല. ഇന്നത്തെ ഉപഭോക്താക്കൾ പണ്ടത്തെപ്പോലെയല്ല. 15 വർഷം മുമ്പ് ആളുകൾ സെലിബ്രിറ്റികളെയും അവരുടെ മനോഹരമായ മുഖവും കണ്ട് ആകൃഷ്ടരായി സാധനങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇന്ന് ആളുകൾ പാക്കറ്റിന് പുറകിലെ ചേരുവകൾ എന്തൊക്കെയാണെന്ന് വായിച്ചു നോക്കുന്നു. ആ കെമിക്കലുകൾ എങ്ങനെയാണ് തങ്ങളുടെ ചർമ്മത്തെ ബാധിക്കുക എന്ന് മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അറിവ് ഇപ്പോൾ മറ്റൊരു തലത്തിലാണ്," ഷൈലി വ്യക്തമാക്കി.
ഇത്തരം സെലിബ്രിറ്റി ബ്രാൻഡുകൾ മെട്രോ നഗരങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന കാര്യവും ഷൈലി വിശദീകരിച്ചു. മുംബൈ, ഡൽഹി പോലുള്ള വൻ നഗരങ്ങളിലെ ആളുകൾക്ക് ഉൽപ്പന്നത്തിന്റെ കൃത്യമായ ഫലമാണ് പ്രധാനം. അവിടെ താരങ്ങളുടെ പേര് കണ്ട് ആരും വീഴില്ല. അതേസമയം, താരങ്ങളെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകളെ ആകർഷിക്കാൻ ഒരുപക്ഷേ ഇത്തരം ബ്രാൻഡുകൾക്ക് കഴിഞ്ഞേക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഷാഹിദ് കപൂറിന്റെ ഭാര്യ മീര കപൂറിന്റെ ബ്രാൻഡിനെ ഉദാഹരണമാക്കി അവർ സംസാരിച്ചു. മീരയുടെ ബ്രാൻഡായതു കൊണ്ട് മാത്രം ആരും അത് വാങ്ങില്ലെന്നും, എന്നാൽ ഉൽപ്പന്നം നല്ല റിസൾട്ട് തരുന്നുണ്ടെങ്കിൽ തീർച്ചയായും ആളുകൾ അത് സ്വീകരിക്കുമെന്നും ഷൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.