തിരക്കുകളിൽനിന്ന്
തിരക്കുകളിലേക്കോടുന്ന
മനുഷ്യരെ കുറിച്ചൊരു
കവിതയെഴുതണം...
വൈകിയെത്തുന്ന
തീവണ്ടിയുടെ നീണ്ട കിതപ്പിൽ
കാത്തിരിപ്പിന്റെ അസഹ്യതയെ
കുറിച്ചെഴുതി വരികൾ നിറക്കണം.
സമയത്തിന്റെ ‘വട്ട’ത്തിനുള്ളി-
ലേക്കിടക്കിടെ നോക്കി
ജീവിതവട്ടത്തിനിത്തിരി
വേഗം കൂട്ടാൻ കൊതിക്കും
മനുഷ്യരെയങ്ങനെ
നോക്കിയിരിക്കണം.
വിയർപ്പിൽ നനയുന്ന
ഉന്മാദങ്ങളിൽ,
ജീവിതം: തുന്നിക്കെട്ടിയ
പ്രാരബ്ധച്ചാക്കിന്റെ
നിസ്സഹായതകളെ
തീവണ്ടിപ്പാളങ്ങളിലെ
ഓളങ്ങൾക്കു വിട്ടുകൊടുത്ത
ഭാവങ്ങളെയങ്ങനെ
പകർത്തിയെഴുതണം.
ആശങ്കകളാലുയരുന്ന
മുറുമുറുപ്പുകളെ പഴിച്ചും
പതംപറഞ്ഞുമിറങ്ങിപ്പോകും
ജീവിതങ്ങളെ നോക്കിയങ്ങനെ
നെടുവീർപ്പുതിരണം...
പിന്നിട്ടുപോകുന്ന
വേഗങ്ങളൊക്കെയും
കണ്ണുറയ്ക്കാക്കാഴ്ചകളാകവേ;
പച്ചപ്പും പുഴയും കടലും
നീണ്ട കിതപ്പിന്റെ ആക്കത്തിൻ
താളങ്ങൾ മുറിക്കവേ,
നഷ്ടപ്പെട്ടുപ്പോയ
സമയക്കണക്കിൽ
കുരുങ്ങിപ്പൊട്ടുന്നൊരോ
ഗദ്ഗദങ്ങളെയും
ചേർത്തുവായിക്കണം.
ഒടുവിലൊരൊറ്റ വരിയിൽ
സമയമേ നിന്നെ
കുറിക്കുവാനൊരുങ്ങുമ്പോൾ,
എന്റെ യാത്രയുടെ
അന്ത്യമായെന്നൊരു
അടയാളം; തിരശ്ശീലയിൽ
പതിയുന്നു..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.