സമയം

തിരക്കുകളിൽനിന്ന്

തിരക്കുകളിലേക്കോടുന്ന

മനുഷ്യരെ കുറിച്ചൊരു

കവിതയെഴുതണം...

വൈകിയെത്തുന്ന

തീവണ്ടിയുടെ നീണ്ട കിതപ്പിൽ

കാത്തിരിപ്പിന്റെ അസഹ്യതയെ

കുറിച്ചെഴുതി വരികൾ നിറക്കണം.

സമയത്തിന്റെ ‘വട്ട’ത്തിനുള്ളി-

ലേക്കിടക്കിടെ നോക്കി

ജീവിതവട്ടത്തിനിത്തിരി

വേഗം കൂട്ടാൻ കൊതിക്കും

മനുഷ്യരെയങ്ങനെ

നോക്കിയിരിക്കണം.

വിയർപ്പിൽ നനയുന്ന

ഉന്മാദങ്ങളിൽ,

ജീവിതം: തുന്നിക്കെട്ടിയ

പ്രാരബ്ധച്ചാക്കിന്റെ

നിസ്സഹായതകളെ

തീവണ്ടിപ്പാളങ്ങളിലെ

ഓളങ്ങൾക്കു വിട്ടുകൊടുത്ത

ഭാവങ്ങളെയങ്ങനെ

പകർത്തിയെഴുതണം.

ആശങ്കകളാലുയരുന്ന

മുറുമുറുപ്പുകളെ പഴിച്ചും

പതംപറഞ്ഞുമിറങ്ങിപ്പോകും

ജീവിതങ്ങളെ നോക്കിയങ്ങനെ

നെടുവീർപ്പുതിരണം...

പിന്നിട്ടുപോകുന്ന

വേഗങ്ങളൊക്കെയും

കണ്ണുറയ്ക്കാക്കാഴ്ചകളാകവേ;

പച്ചപ്പും പുഴയും കടലും

നീണ്ട കിതപ്പിന്റെ ആക്കത്തിൻ

താളങ്ങൾ മുറിക്കവേ,

നഷ്ടപ്പെട്ടുപ്പോയ

സമയക്കണക്കിൽ

കുരുങ്ങിപ്പൊട്ടുന്നൊരോ

ഗദ്ഗദങ്ങളെയും

ചേർത്തുവായിക്കണം.

ഒടുവിലൊരൊറ്റ വരിയിൽ

സമയമേ നിന്നെ

കുറിക്കുവാനൊരുങ്ങുമ്പോൾ,

എന്റെ യാത്രയുടെ

അന്ത്യമായെന്നൊരു

അടയാളം; തിരശ്ശീലയിൽ

പതിയുന്നു..!


Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-23 09:02 GMT