യുദ്ധത്തിന്റെ നിഴലിൽ

“യുദ്ധമേ വൈകൃതം… സമാധാനമേ പുണ്യം.”

മിസൈലുകൾ പടിവാതിൽക്കൽ എത്തുന്നത് വരെ, യുദ്ധം ഒരു ചർച്ചാവിഷയം മാത്രമാണ്. നാം വളരെ ദൂരെയായി കാണുന്ന,

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന പൈതങ്ങളുടെ വേദന, സ്വന്തത്തിലേക്ക് എത്തുന്നത് വരേക്കും നമ്മൾ ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും.ആ വേദനകൾ എന്തുകൊണ്ടാണ് നമ്മുടെ അന്തരംഗത്തെ പിടിച്ചുലയ്ക്കാത്തത്? പൈതങ്ങളുടെ നിഷ്കളങ്കമായ കണ്ണുനീരിന് മറുപടി തരാതെ കാലം കടന്നു പോകില്ല.

ജീവിതം നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശാന്തമായ വഴികളിലൂടെയും, പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെയും, ഇപ്പോൾ യുദ്ധത്തിന്റെ നിഴലിലൂടെയും.

യുദ്ധമുഖത്ത് നാമിതുവരെ നേരിൽ കാണാത്ത പലതിനെയും ജീവിതം നമ്മെ കാണിക്കുന്നു. വാർത്തകളിലൂടെ മാത്രം കണ്ടിരുന്ന യുദ്ധം ഇപ്പോൾ അനുഭവത്തിൽ എത്തിയിരിക്കുന്നു. ഈ ദിവസങ്ങളിലാണ് യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് ഓരോ പ്രവാസികളും മനസ്സിലാക്കുന്നത്. ജീവിതം, യുദ്ധത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്- അധികാരക്കൊതിയൻമാരുടെ ശക്തിയല്ല… മറിച്ച് ജീവന്റെ വിലയാണ്, കരുണയുടെ ആവശ്യകതയാണ്. എന്നാൽ ആ പാഠം മനസ്സിലാകുന്നത് സാധാരണ ജനങ്ങൾക്ക് ഏറ്റവും വലിയ നഷ്ടം സംഭവിച്ചശേഷം മാത്രമാണ്.

ഇപ്പോൾ യുദ്ധഭീതിയുടെ നിഴൽ പ്രവാസലോകത്തെയും ബാധിച്ചപ്പോൾ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് പ്രവാസികൾ അനിശ്ചിതത്വത്തിന്റെ ഭീതിയിലാണ്. ജോലി നഷ്ടപ്പെടുമോ, സുരക്ഷിതത്വം നിലനിൽക്കുമോ, നാട്ടിലേക്ക് മടങ്ങാൻ കഴിയുമോ എന്നിങ്ങനെ അനവധി ചോദ്യങ്ങൾ അവരുടെ മനസ്സിൽ നിറയുന്നു.

കടബാധ്യതകളും കുടുംബ ഉത്തരവാദിത്തങ്ങളും ചുമന്നുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രവാസികൾക്കിടയിൽ യുദ്ധഭീതി കൂടി ചേർന്നപ്പോൾ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്കുകളുടെ വർധനയും അനിശ്ചിത സാഹചര്യങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള പ്രതീക്ഷകളെയും തകർക്കുന്നു.

യുദ്ധത്തിന്റെ അവസാനം ആര് വിജയിച്ചു എന്ന ചോദ്യത്തിന് ഉത്തരം സാധാരണ മനുഷ്യർ തോറ്റു എന്ന് തന്നെയാണ്. കാരണം യുദ്ധത്തിൽ തോൽവി മാത്രമേ ഉള്ളൂ. ഞങ്ങൾ ജയിച്ചു എന്ന് യുദ്ധം നടത്തിയവർ അഹങ്കരിച്ചാലും ശരി.

യുദ്ധം നഷ്ടങ്ങൾ മാത്രമേ നൽകുകയുള്ളൂ എന്നതാണ് ചരിത്രം ആവർത്തിച്ച് പഠിപ്പിക്കുന്ന സത്യം. പക്ഷേ ആ പാഠം മനുഷ്യർ വീണ്ടും വീണ്ടും മറക്കുന്നു.

Tags:    
News Summary - In the shadow of war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.