ഗണേഷ് ഭട്ട്, കൃപാൽ കോലി
കോട്ടയം: നാഗമ്പടം ജി.എസ്.ടി ഓഫിസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 23ന് നാഗമ്പടത്തെ ജി.എസ്.ടി ഓഡിറ്റിങ് ഓഫിസ് കമ്പിവടി ഉപയോഗിച്ച് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ചിരുന്നു.
പരാതിയെത്തുടർന്ന് വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷണം പോയ ടാബുകളുമായി ഇരുവരെയും പൊലീസ് സംഘം ബംഗളൂരുവിൽനിന്ന് പിടികൂടുകയുമായിരുന്നു. മോഷ്ടാവിന് ഒപ്പം ചേർന്ന് മോഷണമുതൽ വിൽക്കാൻ സഹായിച്ചതിനാണ് ഗണേഷ് ഭട്ടിനെ പൊലീസ് പിടികൂടുന്നത്.
മോഷണമുതൽ വാങ്ങിയതിനാണ് കൃപാൽ കോലിയെ അറസ്റ്റ് ചെയ്തത്. മുഖ്യ മോഷ്ടാവിനുവേണ്ടി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ സജികുമാർ, സി.പി.ഒമാരായ ശ്യാം എസ്. നായർ, ഷൈൻ തമ്പി, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.