രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്
ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ വിവാദപ്പുക. ഡ്രസ്സിങ് റൂമിലിരുന്ന് ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്ന ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലൈവ് കാമറകൾ പകർത്തിയ പരാഗിന്റെ ഈ ‘ഓഫ് ഫീൽഡ് പ്രകടനത്തി’ന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കേവലം സ്റ്റേഡിയം നിയമങ്ങളുടെ ലംഘനം മാത്രമല്ല റിയാൻ പരാഗ് നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇ-സിഗരറ്റുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശന നിരോധനത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ പ്രവൃത്തി. 2019ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം (പി.ഇ.സി.എ) അനുസരിച്ച് രാജ്യത്ത് ഇത്തരം ഉപകരണങ്ങളുടെ ഉപയോഗവും കൈവശം വെക്കലും പരസ്യപ്പെടുത്തലും കുറ്റകരമാണ്. ഇത് ലംഘിച്ചാൽ വൻ തുക പിഴയായോ തടവ് ശിക്ഷയായോ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ സ്റ്റേഡിയത്തിനുള്ളിലെ ഡ്രസിങ് റൂമുകളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുള്ളതുമാണ്.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ തേടിയെത്തുന്ന രണ്ടാമത്തെ വലിയ വിവാദമാണിത്. നേരത്തെ ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭീന്ദറിനെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. സംഭവത്തിൽ ഭീന്ദർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്ന് ഒരു ലക്ഷം രൂപ പിഴയും ഔദ്യോഗിക മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ തന്നെ ഇപ്പോൾ അച്ചടക്ക ലംഘനത്തിന് പിടിയിലാകുന്നത്.
പഞ്ചാബിനെതിരായ തകർപ്പൻ ജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് നായകന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം ചർച്ചയാകുന്നത്. സംഭവത്തിൽ ബി.സി.സി.ഐയോ രാജസ്ഥാൻ റോയൽസ് അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാഗിനെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.