അമ്പലപ്പുഴ: മുൻവൈരാഗ്യത്തിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുന്നപ്ര തെക്കു പഞ്ചായത്ത് ഒന്നാം വാർഡ് പൊഴിക്കടവിൽ ബിപിൻ വർഗീസ് (44), ചാരങ്കാട്ട് വീട്ടിൽ സന്തോഷ് പീറ്റർ (54) എന്നിവരെയാണ് പുന്നപ്ര പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പുന്നപ്ര തെക്ക് ഒന്നാം വാർഡ് ആലിൻ പറമ്പ് വീട്ടിൽ വിനു വിൽസണെയാണ് ( 42) ഇരുവരും ആക്രമിച്ചത്. ബിപിന്റെ മാതാവിനെ മുമ്പ് വിനു വിൽസൺ തലക്കടിച്ച് പരിക്കേൽപിച്ചെന്ന വൈരാഗ്യത്തിലാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വഴിയിലൂടെ നടന്നുപോകുകയായിരുന്ന വിനുവിനുനേരെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലുമായി ബിപിൻ ഓടിയടുത്തു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച വിനുവിനെ സന്തോഷ് പിടിച്ചുനിർത്തി. തുടർന്ന് ബിപിൻ കല്ലുകൊണ്ട് വിനുവിന്റെ തലക്ക് ഇടിക്കുകയായിരുന്നു. നിലത്തുവീണ വിനുവിനെ സന്തോഷ് കമ്പിവടികൊണ്ടും തലക്കടിച്ചു. മാരകമായി മുറിവേറ്റ വിനുവിന്റെ തലക്ക് 13ഓളം തുന്നലുണ്ട്. വഴിയിൽ വീണ വിനു വിൽസണെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.