വിഡിയോയിൽ നിന്ന്
ഭോപാൽ: മധ്യപ്രദേശിലെ കാട്നി ജില്ലയിൽ നടന്ന സംഭവം വൻ പ്രതിഷേധത്തിന് കാരണമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുടെ കുടുംബത്തിൽ നിന്ന് 108 ആംബുലൻസ് ജീവനക്കാരൻ പണം വാങ്ങുകയും, ചികിത്സക്കായി മാറ്റുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു.
വാഹനാപകടത്തിൽ പരുക്കേറ്റ കരേല സ്വദേശി രാഹുൽ ബർമനെ 108 ആംബുലൻസിലാണ് കട്നി ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിൽ പുരണ്ട രാഹുലിന്റെ രക്തം തുടച്ചുനീക്കാൻ അദ്ദേഹത്തിന്റെ ഭാര്യയായ പ്രമീള ബർമനോട് എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ മോഹിത് ഖാട്ടിക്, ആംബുലൻസ് ഡ്രൈവർ ദേവ സാഹു എന്നിവർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രമീള വാഹനം കഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വൈറലായ വിഡിയോക്ക് പിന്നാലെ കട്നി ജില്ലാ ആശുപത്രി അധികൃതർ ബന്ധപ്പെട്ട ജീവനക്കാരന് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്തു. ഏപ്രിൽ 24നാണ് സംഭവം നടന്നത് എന്നാൽ അതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഇരുവരുടെയും പ്രവൃത്തി അംഗീകരിക്കാനാകാത്തതാണെന്ന് കട്നി ചീഫ് ഹെൽത്ത് ഓഫിസർ രാജ് സിങ് ഠാക്കൂർ പറഞ്ഞു. വിഡിയോ പ്രചരിച്ചതോടെ ജില്ലാ കലക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തെ തുടർന്ന് ആംബുലൻസ് സർവീസ് കമ്പനിയായ ജെയ്സ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രൈവറെയും മെഡിക്കൽ ടെക്നീഷ്യനെയും പുറത്താക്കി.
കട്നിയിലെ കരേല ഗ്രാമത്തിനടുത്തുണ്ടായ വാഹനാപകടത്തിലാണ് 32 കാരനായ രാഹുൽ ബർമന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം അയാളെ 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകി. അയാളുടെ നില ഗുരുതരമായതിനാൽ തുടരുന്നുള്ള ചികിത്സക്കായി ജബൽപൂരിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ആശുപത്രി പരിസരത്ത് വെച്ച് മോഹിത് എന്ന ആംബുലൻസ് ജീവനക്കാരൻ രാഹുൽ ബർമയുടെ കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെടുകയും ആംബുലൻസ് വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.