മലപ്പുറം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.52 ശതമാനം ജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.27 ശതമാനത്തിന്റെ കുറവുണ്ട്. 2024ൽ 99.79 ശതമാനമായിരുന്നു ജയം. ശതമാന കണക്കിൽ സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്താണ് മലപ്പുറം. കഴിഞ്ഞതവണ നാലാം സ്ഥാനത്തായിരുന്നു. ഇത്തവണ അഞ്ച് സ്ഥാനങ്ങൾ പിന്നോട്ടുപോയി.
ഇത്തവണ 79,654 കുട്ടികളാണ് പരീക്ഷ എഴുതിയത്. 40,416 ആൺകുട്ടികൾക്കും 38,856 പെൺകുട്ടികൾക്കുമടക്കം 79,272 കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചു. മുൻ വർഷത്തെ പോലെ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് മലപ്പുറം. നാല് വിദ്യാഭ്യാസ ജില്ലകളിലായി 9,696 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വർഷം 11,974 പേരാണ് മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയത്. എ പ്ലസുകളുടെ എണ്ണത്തിലും 5,040 എണ്ണത്തിന്റെ കുറവുണ്ടായി.
മുൻ വർഷത്തെ പോലെ എ പ്ലസിൽ പെൺകുട്ടികളുടെ മുന്നേറ്റം തന്നെയാണ്. പട്ടികയിൽ 6,934 പെൺകുട്ടികൾ എ പ്ലസിന് അർഹരായി. 2,762 ആൺകുട്ടികളും എ പ്ലസ് നേടി. ജില്ലയിൽ ആകെ 208 വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്. ഇതിൽ 57 സർക്കാർ, 35 എയ്ഡഡ്, 117 അൺ എയ്ഡഡ് വിദ്യാലയങ്ങളും 100 ശതമാനത്തിന് അർഹരായി. കഴിഞ്ഞ വർഷം ആകെ 239 വിദ്യാലയങ്ങളാണ് 100 ശതമാനം നേടിയത്.
സർക്കാർ തലത്തിൽ 70, എയ്ഡഡിൽ 46, അൺ എയ്ഡഡിൽ 123 വിദ്യാലയങ്ങളുമായിരുന്നു 100 ശതമാനം. ഇത്തവണ മൂന്ന് തലങ്ങളിലും 100 ശതമാനത്തിൽ കുറവുണ്ടായി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതി 100 ശതമാനം നേടിയത് കോട്ടക്കൽ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസാണ്. 1,455 കുട്ടികൾ ഇവിടെ ഉപരി പഠനത്തിന് യോഗ്യത നേടി. പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയിൽ 1,411 കുട്ടികൾ ജയിച്ചു. സർക്കാർ തലത്തിൽ തിരൂർ ജി.ബി.എച്ച്.എസ്.എസിൽ 728 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ പേരും ഉപരിപഠനത്തിന് അർഹത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.