എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഇത്തവണയും ഗ്രേസ് മാർക്കില്ല

തിരുവനന്തപുരം: കോവിഡ് കാരണം കലാ-കായിക മത്സരങ്ങൾ നടക്കാത്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇത്തവണയും ഗ്രേസ് മാർക്കുണ്ടാകില്ല. എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് പരീക്ഷ സെക്രട്ടറിമാർ നേരത്തേ തന്നെ സർക്കാറിൽനിന്ന് വ്യക്തത തേടിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പ്രത്യേക നിർദേശങ്ങളൊന്നും വരാത്ത സാഹചര്യത്തിൽ ഗ്രേസ് മാർക്കില്ലാതെയാണ് പരീക്ഷാഭവനും ഹയർ സെക്കൻഡറി പരീക്ഷ വിഭാഗവും പരീക്ഷ ഫലം തയാറാക്കുന്നത്. കഴിഞ്ഞവർഷവും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല.

ഗ്രേസ് മാർക്ക് നൽകണമെങ്കിൽ സ്കൂൾ തലത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഡി.ഡി.ഇ, ഡി.ജി.ഇ തലത്തിൽ പരിശോധന നടത്തുകയും ചെയ്തശേഷമാണ് പരീക്ഷഭവനിലേക്ക് കൈമാറേണ്ടത്. എൻ.സി.സി സർട്ടിഫിക്കറ്റുകൾ എൻ.സി.സി തലത്തിൽ പരിശോധിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുത്ത് മാത്രമേ വിവരശേഖരണവും പരിശോധനയും നടത്താനാകൂ.

പരീക്ഷ ഫല പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം തുടങ്ങിയ പ്രധാന പരിപാടികൾ നടന്നിട്ടില്ലെങ്കിലും എൻ.എസ്.എസ്, എൻ.സി.സി പ്രവർത്തനങ്ങൾ കഴിഞ്ഞ അധ്യയന വർഷമുണ്ടായിരുന്നു. ഇതിൽ അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ വർഷം വരെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തുനൽകുന്ന രീതിയായിരുന്നു. ഭാവിയിൽ ഇവ വെവ്വേറെ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു.

2020ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 1,13,638 പേർക്കും പ്ലസ് ടു പരീക്ഷയിൽ 87,257 പേർക്കും ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് നൽകിയില്ലെങ്കിലും അർഹതപ്പെട്ടവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്‍റ് നൽകിയിരുന്നു. ഈ രീതി ഇത്തവണയും തുടർന്നേക്കും. 

Tags:    
News Summary - No more grace marks in SSLC and Plus Two exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.