ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്. പരീക്ഷാ നടത്തിപ്പ് അട്ടിമറിക്കാനോ ക്രമക്കേടുകൾ നടത്താനോ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ കർശന മുന്നറിയിപ്പ് നൽകി. കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ അഭിഷേക് സിങ്ങും യോഗത്തിൽ പങ്കെടുത്തു.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും സുതാര്യവും സുരക്ഷിതവുമായ രീതിയിൽ പരീക്ഷ പൂർത്തിയാക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥൻ നിർദേശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായാണ് പുനപരീക്ഷക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്. പരീക്ഷയുടെ സുതാര്യത തകർക്കാനോ തടസ്സങ്ങൾ സൃഷ്ടിക്കാനോ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളിലൊന്നിന്റെ വിശ്വാസ്യതയെത്തുടർന്ന് ഉയർന്ന ചോദ്യങ്ങൾ പരിഹരിക്കാൻ അതീവ ജാഗ്രതയോടെയാണ് ഇത്തവണ അധികൃതർ നീങ്ങുന്നത്. ഇതിനോടകം തന്നെ നിരവധി അവലോകന യോഗങ്ങൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര സർക്കാർ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ക്യാബിനറ്റ് സെക്രട്ടറി ചർച്ചകൾ നടത്തിയിരുന്നു.
കഴിഞ്ഞ തവണ സംഭവിച്ച വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് എന്നീ കേന്ദ്ര സേനകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ചോദ്യപേപ്പർ അച്ചടിക്കുന്നത് മുതൽ പരീക്ഷാ ഹാളിൽ എത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ മേയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് മേയ് 12നാണ് എൻ.ടി.എ പരീക്ഷ റദ്ദാക്കിയത്. നിലവിൽ സി.ബി.ഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.