ന്യൂഡൽഹി: നീറ്റ് യു.ജി 2026 പുനഃപരീക്ഷ മൂല്യനിർണയ പ്രക്രിയയിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന് ആരോപിച്ച് വിദ്യാർഥി ഡൽഹി ഹൈകോടതിയിൽ. ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പോർട്ടലിൽ 24 മണിക്കൂറിനിടെ തന്റെ മാർക്ക് മൂന്ന് തവണ മാറിയെന്നും, ആദ്യം 650 പിന്നീട് 500 ഒടുവിൽ 135 ആയി മാർക്ക് രേഖപ്പെടുത്തിയെന്നും വിദ്യാർഥി ഹരജിയിൽ പറയുന്നു. കൂടാതെ എൻ.ടി.എ പുറത്തുവിട്ട ഉത്തരക്കടലാസ് താൻ പരീക്ഷക്ക് പൂരിപ്പിച്ചതല്ലെന്നും വിദ്യാർഥി അവകാശപ്പെട്ടു.
യഥാർഥ ഒ.എം.ആർ ഉത്തരക്കടലാസും മാർക്ക് മൂല്യ നിർണയ നടപടികളും പരിശോധിക്കാൻ കോടതി ഇടപെടണമെന്നാണ് വിദ്യാർഥിയുടെ ആവശ്യം. ജൂലൈ 16ന് ഫലം പ്രസിദ്ധീകരിച്ച ശേഷം എൻ.ടി.എയുടെ ഔദ്യോഗിക പോർട്ടലിൽ മാർക്ക് ആദ്യം 650 ആയിരുന്നു. പിന്നീട് അത് 500 ആയി മാറുകയും ഏതാനും മണിക്കൂറുകൾക്കുശേഷം 135 ആയി കുറയുകയും ചെയ്തു. തുടർച്ചയായ മാറ്റങ്ങൾക്ക് എൻ.ടി.എ ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും വിദ്യാർഥി ഹരജിയിൽ പറയുന്നു. ഒരേ പരീക്ഷയുടെ ഫലം ഇത്രയും തവണ മാറിയത് പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാർഥി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊരുത്തക്കേടിനെ തുടർന്ന്, വിദ്യാർഥി എൻ.ടി.എക്ക് ഒന്നിലധികം ഇമെയിൽ നിവേദനങ്ങൾ അയക്കുകയും മൂല്യനിർണയവുമായി ബന്ധപ്പെട്ട രേഖകൾ, ഒറിജിനൽ ഒ.എം.ആർ ഷീറ്റ് എന്നിവ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂലൈ 20ന് ന്യൂഡൽഹിയിലെ എൻ.ടി.എ ഓഫീസ് വിദ്യാർഥി സന്ദർശിച്ചു. അവിടെ ഉദ്യോഗസ്ഥർ കമ്പ്യൂട്ടർ സ്‌ക്രീനിൽ ഒരു ഒ.എം.ആർ ഷീറ്റ് കാണിക്കുകയും അത് വിദ്യാർഥിയുടെ ഉത്തരക്കടലാസാണെന്ന് പറയുകയും ചെയ്തു. എന്നാൽ പരീക്ഷക്ക് താൻ പൂരിപ്പിച്ച ഒ.എം.ആർ ഷീറ്റ് അല്ല തന്നെ കാണിച്ചതെന്നും വിദ്യാർഥി ഹരജിയിൽ പറയുന്നു.
യഥാർഥ ഒ.എം.ആർ ഉത്തരക്കടലാസ്, സ്കാൻ ചെയ്ത കോപ്പി, മാർക്ക് കണക്കാക്കിയ രീതി എന്നിവ ഹാജരാക്കാൻ എൻ.ടി.എക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. മാർക്ക് എങ്ങനെ മാറിയെന്ന് വിശദീകരിക്കണമെന്നും ഉത്തരക്കടലാസിന്റെ സ്വതന്ത്ര പരിശോധന നടത്തണമെന്നും വിദ്യാർഥി കോടതിയോട് അഭ്യർഥിച്ചു. ഡൽഹി ഹൈകോടതി വെള്ളിയാഴ്ച ഹരജി പരിഗണിച്ചേക്കും.
പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒ.എം.ആർ ഷീറ്റുകളിലും മാർക്കുകളിലും പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.